ന്യൂയോർക്ക് : വ്യാജ വിസ തട്ടിപ്പ് നടത്തിയ പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ് ഫെഡറൽ ഗ്രാൻഡ് ജൂറി. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിക്കുന്നതിനും വിസ ആനുകൂല്യങ്ങൾ നേടുന്നതിനുമായി കടകളിൽ ‘നാടകീയമായ’ കവർച്ചകൾ ആസൂത്രണം ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. ‘യു-വിസ’ എന്നറിയപ്പെടുന്ന പ്രത്യേക ഇമിഗ്രേഷൻ ആനുകൂല്യം നേടിയെടുക്കാനാണ് ഇവർ ഈ തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അമേരിക്കൻ നിയമപ്രകാരം സായുധ കവർച്ചയോ ക്രൂരമായ അക്രമങ്ങളോ നേരിടേണ്ടി വരുന്ന ഇരകൾക്ക് നൽകുന്ന പ്രത്യേക വിസയാണ് യു വിസ. ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പോലീസിനെ സഹായിക്കുന്ന ഇരകൾക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും ഇതിലൂടെ സാധിക്കും. ഈ നിയമം ദുരുപയോഗം ചെയ്യാനായി പ്രതികൾ സ്റ്റോർ ഉടമകൾക്ക് പണം നൽകി കടകളിൽ വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്യുകയായിരുന്നു. പദ്ധതി പ്രകാരം തോക്കുധാരിയായ ഒരാൾ കടയിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി സിസിടിവിയിൽ പതിപ്പിക്കും.
ഇതിനുശേഷം തങ്ങൾ കവർച്ചയുടെ ഇരകളാണെന്ന് കാണിച്ച് ഇവർ പോലീസിൽ പരാതി നൽകും. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ വിസയ്ക്കായി അപേക്ഷ സമർപ്പിക്കുകയുമായിരുന്നു ചെയ്തിരുന്നത്.
അറസ്റ്റിലായവരിൽ ഭൂരിഭാഗവും മാസച്യുസെറ്റ്‌സ്, കെന്റക്കി, ഒഹായോ എന്നിവിടങ്ങളിൽ നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്നു. അഞ്ച് വർഷം വരെ തടവ് ശിക്ഷയും 2,50,000 ഡോളർ വരെ പിഴയും ആയിരിക്കും ഈ കുറ്റകൃത്യത്തിന് യുഎസിൽ ശിക്ഷ ലഭിക്കുക. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും യു.എസ് അറ്റോർണി ഓഫീസ് അറിയിച്ചു.









