വിമർശകരുടെ വായടപ്പിച്ചുകൊണ്ട് സഞ്ജു സാംസൺ തന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 18 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയ ശേഷം ആദ്യ മൂന്ന് മത്സരങ്ങളിൽ ഒറ്റയക്കത്തിന് പുറത്തായ സഞ്ജുവിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ തന്റെ നാലാം മത്സരത്തിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരേ തന്നെ സെഞ്ച്വറി നേടി താൻ എന്തിനാണ് ‘ചേട്ടൻ’ എന്ന് വിളിക്കപ്പെടുന്നതെന്ന് അദ്ദേഹം തെളിയിച്ചു.
56 പന്തിൽ 115 റൺസ് നേടിയ സഞ്ജു മികവിലേക്ക് വന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ചെന്നൈ 212 -2 റൺസ് നേടി. 15 ഫോറുകളും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്‌സ്. സഞ്ജുവിന്റെ ഐപിഎൽ കരിയറിലെ നാലാം സെഞ്ച്വറിയാണിത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരങ്ങളിൽ ശുഭ്മാൻ ഗില്ലിനൊപ്പം സഞ്ജു നാലാം സ്ഥാനത്തെത്തി.
ഐപിഎൽ 2026 സീസണിലെ ആദ്യ സെഞ്ച്വറി എന്ന ബഹുമതിയും സഞ്ജുവിന് സ്വന്തം. സഞ്ജു സാംസണിന്റെ കരിയറിലെ ഒരു അപൂർവ്വ പ്രത്യേകത അദ്ദേഹം കളിച്ച മൂന്ന് വ്യത്യസ്ത ടീമുകൾക്കായും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് എന്നതാണ്. സഞ്ജുവിന്റെ ആദ്യ ഐപിഎൽ സെഞ്ച്വറി ഡൽഹിക്ക് വേണ്ടിയായിരുന്നു (2017-ൽ റൈസിംഗ് പൂനെ സൂപ്പർജയന്റിനെതിരെ).
രാജസ്ഥാനായി രണ്ട് സെഞ്ച്വറികൾ (2019-ൽ ഹൈദരാബാദിനെതിരെയും 2021-ൽ പഞ്ചാബിനെതിരെയും) അദ്ദേഹം നേടിയിട്ടുണ്ട്. ഇപ്പോൾ ഇതാ ചെന്നൈ ജേഴ്സിയിൽ തന്റെ ആദ്യ സെഞ്ച്വറിയും (ഡൽഹിക്കെതിരെ) സഞ്ജു സ്വന്തമാക്കിയിരിക്കുന്നു.












