അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘങ്ങൾ ശനിയാഴ്ച ഇസ്‌ലാമാബാദിൽ ചർച്ചകൾ ആരംഭിച്ചു. എന്നാൽ, ലോകം ഉറ്റുനോക്കുന്ന ഈ മധ്യസ്ഥശ്രമങ്ങൾ പരാജയപ്പെട്ടാൽ അത് പാകിസ്താനിലെ സൈനിക-സിവിൽ ഭരണകൂടത്തിന് വലിയ തിരിച്ചടിയാകുമെന്ന് ഭൗമരാഷ്ട്രീയ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ദുർബലമായ വെടിനിർത്തൽ പാളിയാൽ അതിന്റെ അനന്തരഫലം പാകിസ്താനെയാകും ഏറ്റവും കൂടുതൽ ബാധിക്കുക.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെത്തുടർന്നാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ ആസിം മുനീറും നടത്തിയ അഭ്യർത്ഥന മാനിച്ചാണ് ഇറാനുമായി ചർച്ചയ്ക്ക് തയ്യാറായതെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
പാക് മണ്ണിൽ വെച്ച് തന്നെ നയതന്ത്ര ചർച്ചകൾ നടത്തുമെന്ന് ഹൈബ്രിഡ് ഭരണകൂടം അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനൊപ്പം, ഇറാനുമായി നേരിട്ടുള്ള സംഘർഷം ഒഴിവാക്കാനും പടിഞ്ഞാറൻ അതിർത്തി പ്രവിശ്യകളിലേക്ക് യുദ്ധം വ്യാപിക്കാതിരിക്കാനും ഈ സമാധാന കരാർ പാകിസ്താന് അത്യന്താപേക്ഷിതമാണ്. ചർച്ചകൾ പരാജയപ്പെട്ട് യുദ്ധം പുനരാരംഭിച്ചാൽ പാകിസ്താന്റെ സുരക്ഷാ മേഖലയും സാമ്പത്തിക സ്ഥിതിയും കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് പാകിസ്താൻ












