പട്ന : ജെഡിയു അധ്യക്ഷനും നിലവിലെ ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തന്റെ പ്രവർത്തനം രാജ്യസഭയിലേക്ക് മാറ്റിയതിനെ തുടർന്ന് ബീഹാറിൽ ഭരണ മാറ്റത്തിന് വഴിയൊരുങ്ങി. ബീഹാറിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ എൻഡിഎ ആരംഭിച്ചു. ബീഹാർ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ബിജെപി പാർലമെന്ററി ബോർഡ് നിയമിച്ചു. ഏപ്രിൽ 14-ന് ശേഷം സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം ബിജെപി പാർലമെന്ററി ബോർഡാണ് ബീഹാറിലെ പുതിയ ഭരണമാറ്റത്തിനുള്ള ചുമതല ശിവരാജ് സിംഗ് ചൗഹാനെ ഏൽപ്പിച്ചിരിക്കുന്നത്. നിലവിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രിയാണ് അദ്ദേഹം. ബീഹാറിൽ ഇനി ബിജെപിയിൽ നിന്നുള്ള ഒരു മുഖ്യമന്ത്രി വരാനുള്ള സാധ്യതകളാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. ഏപ്രിൽ 14 രാവിലെ 11 മണിക്ക് നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ പാറ്റ്നയിലെ സെക്രട്ടേറിയറ്റിൽ മന്ത്രിസഭാ യോഗം ചേരും. ഇത് അദ്ദേഹത്തിന്റെ അവസാന മന്ത്രിസഭാ യോഗമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പേരിനാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. എങ്കിലും പാർട്ടി ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുന്നതുവരെ ബിജെപിയും ജെഡിയുവും തങ്ങളുടെ നിലപാടുകൾ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝായും ബിജെപി നേതാക്കളും തമ്മിൽ ഇതിനോടകം തന്നെ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഏപ്രിൽ 13-ഓടെ സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന.










