മലപ്പുറം: മലപ്പുറം: കാലത്തിന്റെ കുത്തൊഴുക്കിലും പടയോട്ടങ്ങളുടെ കയ്പ്പേറിയ ഓർമ്മകളിലും തളരാതെ നിന്ന മലബാറിലെ പുണ്യസങ്കേതങ്ങൾക്ക് ഇനി പുതുജീവന്റെ നാളുകൾ. ലോകപ്രശസ്ത വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി, തന്റെ ജന്മദിനത്തിൽ കേരളത്തിന് സമ്മാനിക്കുന്നത് വെറും ധനസഹായമല്ല, മറിച്ച് ചരിത്രത്തിന്മേൽ വീണ മുറിവുകൾക്കുള്ള മരുന്നുകൂടിയാണ്. മലപ്പുറം ജില്ലയിലെ ചരിത്രപ്രസിദ്ധമായ മൂന്ന് ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായി കോടികളാണ് അദ്ദേഹം നീക്കിവെച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടക്കാലത്തും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടവ.
മലപ്പുറം ജില്ലയിലെ തിരൂർ തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, വള്ളിക്കുന്ന് നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം എന്നിവയ്ക്കാണ് പ്രധാനമായും സഹായം ലഭിക്കുന്നത്.
നിറംകൈതക്കോട്ട ഭഗവതി ക്ഷേത്രം: ക്ഷേത്രത്തിലെ അതിപുരാതനമായ ‘പാട്ടുപുര’ നവീകരിക്കുന്നതിനായി 75 ലക്ഷം രൂപയാണ് അനന്ത് അംബാനി നൽകിയത്. രാമായണത്തിലെ ബാലകാണ്ഡം തടിയിൽ കൊത്തിവെച്ചിട്ടുള്ള ഇവിടുത്തെ പൈതൃക ശില്പങ്ങൾ സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം നൽകി.
തൃപ്രങ്ങോട് ശിവക്ഷേത്രം: ചരിത്രപരമായി ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്ന ഈ ക്ഷേത്രത്തിലെ പുരാതനമായ വിളക്കുമാടം പുനർനിർമ്മിക്കുന്നതിനായി ഒരു കോടി രൂപയാണ് സമർപ്പിച്ചത്. സാമൂതിരി ഭരണകാലത്തെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണിലെ പൈതൃകം വീണ്ടെടുക്കാൻ ഈ തുക വിനിയോഗിക്കും.
തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം: പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്കായി 60 ലക്ഷം രൂപ കൈമാറി. ടിപ്പു സുൽത്താന്റെ ആക്രമണത്തിലും പിന്നീട് 1921-ലെ മലബാർ ലഹളക്കാലത്തും ഈ ക്ഷേത്രത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
കേരളത്തിലെ ആരാധനാലയങ്ങളുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരം ഒരു വലിയ സഹായം അദ്ദേഹം നൽകിയിരിക്കുന്നത്. മലപ്പുറത്തെ ക്ഷേത്രങ്ങൾക്ക് പുറമെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം എന്നിവയ്ക്കും അദ്ദേഹം മുൻപ് ധനസഹായം നൽകിയിരുന്നു. പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കാനുള്ള അനന്ത് അംബാനിയുടെ ഈ നീക്കം ഭക്തർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.












