ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വിചിത്രമായ ഗണിതശാസ്ത്ര സമവാക്യത്തിലൂടെ മറുപടി നൽകി ഇറാൻ. പാകിസ്താനിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വൈറ്റ് ഹൗസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്കയിൽ നിലവിലുള്ള പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവെച്ച അദ്ദേഹം, ഈ വിലയെ അമേരിക്കക്കാർ ഉടൻ മിസ്സ് ചെയ്യുമെന്ന് പരിഹസിച്ചു. ഹോർമുസ് കടലിടുക്കിലെ ഉപരോധം ലോക വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
“$\Delta O_{BSOH}>0 \Rightarrow f(f(O))>f(O)$” എന്ന സമവാക്യമാണ് ഗാലിബാഫ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന്റെ തീവ്രത വർദ്ധിക്കുന്നത് എണ്ണവിലയിൽ കേവലമായ വർദ്ധനവല്ല, മറിച്ച് അനിയന്ത്രിതമായ കുതിച്ചുചാട്ടമാകും (Non-linear spike) ഉണ്ടാക്കുക എന്നാണ് ഈ ഗണിതശാസ്ത്ര സൂചനയിലൂടെ ഇറാൻ അർത്ഥമാക്കുന്നത്. എണ്ണ വിതരണം തടസ്സപ്പെടുമ്പോൾ ഉണ്ടാകുന്ന ആദ്യ ആഘാതം വില വർദ്ധിപ്പിക്കുമെന്നും, അത് സൃഷ്ടിക്കുന്ന തുടർചലനങ്ങൾ വിലയെ വീണ്ടും ഇരട്ടിയായി ഉയർത്തുമെന്നുമാണ് വിദഗ്ധർ ഈ സമവാക്യത്തെ വിശകലനം ചെയ്യുന്നത്. നിലവിലെ കുറഞ്ഞ ഇന്ധനവില ആസ്വദിച്ചോളൂ എന്ന മുന്നറിയിപ്പും അദ്ദേഹം അമേരിക്കൻ ഉപഭോക്താക്കൾക്ക് നൽകി.
അതേസമയം, തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള എല്ലാ കപ്പൽ ഗതാഗതവും തടയുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഗൾഫ് ഓഫ് ഒമാൻ, അറേബ്യൻ ഗൾഫ് എന്നിവിടങ്ങളിലെ എല്ലാ ഇറാനിയൻ തീരപ്രദേശങ്ങളിലും ഉപരോധം ഏർപ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. എന്നാൽ ഇറാനിയൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകളെ കടത്തിവിടുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താനിലെ ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം വീണ്ടും ഉടലെടുത്തത്. ഇറാന്റെ പുതിയ നീക്കം ആഗോള സാമ്പത്തിക രംഗത്ത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.











