ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത അരങ്ങേറ്റ താരങ്ങളായ പ്രഫുൽ ഹിംഗെയെയും ഷാക്കിബ് ഹുസൈനെയും വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. കടുത്ത ദാരിദ്ര്യത്തോടും ജീവിത സാഹചര്യങ്ങളോടും പടപൊരുതിയാണ് ഇരുവരും ഈ നിലയിൽ എത്തിയതെന്ന് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
ഹൈദരാബാദ് ഉയർത്തിയ 217 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ 159 റൺസിൽ ഒതുക്കിയത് അന്താരാഷ്ട്ര പരിചയമില്ലാത്ത രണ്ട് യുവ ഇന്ത്യൻ പേസർമാരായിരുന്നു. പ്രഫുൽ ഹിംഗെയും ഷാക്കിബ് ഹുസൈനും. മത്സരത്തിൽ തന്റെ ആദ്യ ഓവറിൽ തന്നെ അപകടകാരിയായ വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ, ലുവാൻ-ഡ്രെ പ്രിട്ടോറിയസ് എന്നിവരെ മടക്കി പ്രഫുൽ വരവറിയിച്ചു. രണ്ടാമത്തെ ഓവറിൽ റിയാൻ പരാഗിന്റെയും കുറ്റി തെറിപ്പിച്ചു.
“അവൻ എപ്പോഴും ഒരു ഫാസ്റ്റ് ബൗളർ ആകാൻ ആഗ്രഹിച്ചിരുന്നില്ല, ഒരു ബാറ്റർ ആകാനായിരുന്നു മോഹം. എന്നാൽ അച്ഛനാണ് ബൗളിംഗിൽ ശ്രദ്ധിക്കാൻ പറഞ്ഞത്. അവന്റെ ബൗളിംഗ് ആക്ഷനിൽ പോലും സംശയങ്ങൾ ഉയർന്നിരുന്നു, അവൻ അതിലും മാറ്റങ്ങൾ വരുത്തി. ഷൂ വാങ്ങാൻ പോലും പണമില്ലാത്ത വളരെ ദരിദ്രമായ കുടുംബത്തിൽ നിന്നാണ് അവൻ വരുന്നത്,” പ്രഫുലിന്റെ കഷ്ടപ്പാടുകൾ ചോപ്ര വിവരിച്ചു. ആദ്യ കളി, ആദ്യ ഓവർ, ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച്; പ്രഫുൽ അക്ഷരാർത്ഥത്തിൽ കളി മാറ്റിമറിച്ചുവെന്നും 9/5 എന്ന നിലയിലേക്ക് രാജസ്ഥാനെ തള്ളിയിട്ടത് ഈ വിദർഭ പേസറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 4 ഓവറിൽ 34 റൺസ് വഴങ്ങിയാണ് പ്രഫുൽ 4 വിക്കറ്റ് നേടിയത്.
മത്സരത്തിൽ പ്രഫുലിനേക്കാൾ മികച്ച ബൗളിംഗ് ഫിഗർ സ്വന്തമാക്കിയ ബീഹാർ സ്വദേശി ഷാക്കിബ് ഹുസൈനെയും ചോപ്ര പുകഴ്ത്തി. 4 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റാണ് താരം വീഴ്ത്തിയത്. യശസ്വി ജയ്സ്വാൾ, ഡൊണോവൻ ഫെരേര, ജോഫ്ര ആർച്ചർ, രവി ബിഷ്ണോയ് എന്നിവരെയാണ് താരം പുറത്താക്കിയത്.
“അവന് പട്ടാളത്തിൽ ചേരാനായിരുന്നു ആഗ്രഹം. ക്രിക്കറ്റ് കളിക്കാൻ ഇഷ്ടമായിരുന്നു, എന്നാൽ അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പഴയ പന്തിലും അവൻ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. ഇതുവരെ തോൽവിയറിയാതെ നിന്ന രാജസ്ഥാനെ തകർത്തത് ഈ രണ്ട് ഇന്ത്യൻ യുവതാരങ്ങൾ 8 വിക്കറ്റുകൾ പങ്കിട്ടെടുത്തുകൊണ്ടാണ്,” ചോപ്ര വ്യക്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലുണ്ടായിരുന്ന ഷാക്കിബിന് മുൻപ് അവസരങ്ങൾ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












