കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ തയ്യാറാക്കിയ ലേഖനം എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് ഇന്ത്യൻ ഫാർമ മേഖലയുടെ വളർച്ചയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ലോകമെമ്പാടും കുറഞ്ഞ നിരക്കിൽ മരുന്നുകൾ വിതരണം ചെയ്യുന്ന രാജ്യം എന്നതിൽ നിന്ന് മാറി, പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതിലും ഗവേഷണങ്ങൾ നടത്തുന്നതിലും ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ജെനറിക് മരുന്നുകൾ വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്നതിൽ നിന്ന് മാറി, വിപുലമായ ഗവേഷണം ബയോളജിക്സ്, ബയോസിമിലറുകൾ അത്യാധുനിക ചികിത്സാ രീതികൾ എന്നിവയിലാണ് നിലവിലെ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ മേഖലയിൽ ആഗോളതലത്തിലുള്ള മത്സരത്തെ നയിക്കാൻ ഇന്ത്യ എങ്ങനെയാണ് തയ്യാറെടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ജെ.പി നദ്ദയുടെ ലേഖനമെന്നും, ഇതൊരു ‘മസ്റ്റ് റീഡ്’ ആണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കേവലം ഉത്പാദനം മാത്രമല്ല, ഇന്ത്യയുടെ ഭാവി ലക്ഷ്യമെന്ന് ഈ ലേഖനം അടിവരയിടുന്നു.
നൂതനമായ ഗവേഷണങ്ങൾക്കും സങ്കീർണ്ണമായ മരുന്ന് വികസനത്തിനും ആവശ്യമായ നിക്ഷേപങ്ങൾ സർക്കാർ പ്രോത്സാഹിപ്പിക്കുകയാണ്. സർക്കാരിന്റെ തുടർച്ചയായ ശ്രദ്ധയും നയപരമായ പിന്തുണയുമാണ് സമീപകാലത്ത് ഈ മേഖലയുടെ മുഖച്ഛായ മാറ്റിയത്. പുതിയ ചികിത്സാ രീതികളെ പിന്തുണയ്ക്കുന്ന ഒരു മികച്ച ഇക്കോസിസ്റ്റം നിർമ്മിച്ചെടുക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ലേഖനം പറയുന്നു.









