ചൊവ്വാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നെക്കെതിരെ നടന്ന മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അജിങ്ക്യ രഹാനെയുടെ കെകെആർ ദയനീയമായി പരാജയപ്പെട്ടിരുന്നു. സ്പിന്നർമാർക്ക് മുന്നിൽ പകച്ചുപോയ കൊൽക്കത്ത ഒരു ഘട്ടത്തിൽ 90-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അഞ്ച് കളിയിൽ നിന്ന് വെറും ഒരു പോയിന്റ് മാത്രമുള്ള കൊൽക്കത്ത ഐപിഎൽ ചരിത്രത്തിലെ അവരുടെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ രേഖപ്പെടുത്തിയത്.
സിഎസ്‌കെയുമായുള്ള നിർണ്ണായക പോരാട്ടത്തിൽ പൂർണ്ണമായും പരാജയപ്പെട്ട കെകെആറിന്റെ അവസ്ഥ വളരെ മോശമാണെന്ന് അശ്വിൻ പറഞ്ഞു. “കൊൽക്കത്തയുടെ കാര്യത്തിൽ എനിക്ക് ശരിക്കും സങ്കടമുണ്ട്. അവർക്ക് എവിടെ നിന്നാണ് ഇനി ഉത്തരങ്ങൾ ലഭിക്കുക എന്നെനിക്കറിയില്ല. അവരുടെ അവസ്ഥ വളരെ പരിതാപകരമാണ്. പരിക്കേറ്റ മതീഷ പതിരണ വരുന്നതോടെ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വരുൺ ചക്രവർത്തിയെ ഓർത്തും എനിക്ക് വിഷമമുണ്ട്. അവന് വഴിതെറ്റിയതുപോലെ തോന്നുന്നു. ആത്മവിശ്വാസം വളരെ കുറവാണ്. ബ്രേക്ക് എടുത്ത് ബൗളിംഗിൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. അവന്റെ മിസ്റ്ററി ബൗളിംഗ് എല്ലാവരും ഇപ്പോൾ എളുപ്പത്തിൽ വായിച്ചെടുക്കുന്നു,” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി. പരിക്കിന് ശേഷം തിരിച്ചെത്തിയ വരുൺ ചക്രവർത്തി 3 ഓവറിൽ 26 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും നേടിയിരുന്നില്ല. ടി 20 ലോകകപ്പിലും താരം മോശം പ്രകടനമാണ് നടത്തിയത്.
പവർപ്ലേ ഓവറുകളിൽ ഇരു ടീമുകളും തമ്മിലുണ്ടായ വ്യത്യാസമാണ് സിഎസ്‌കെയ്ക്ക് വിജയം സമ്മാനിച്ചതെന്ന് അശ്വിൻ നിരീക്ഷിച്ചു. ഗെയ്‌ക്‌വാദ് വേഗം പുറത്തായെങ്കിലും ആയുഷ് മാത്രേയുടെയും സഞ്ചുവിന്റെയും വെടിക്കെട്ടിലൂടെ സിഎസ്‌കെ പവർപ്ലേയിൽ 72 റൺസാണ് അടിച്ചെടുത്തത്. എന്നാൽ സുനിൽ നരെയ്നും ഫിൻ അലനും ഇറങ്ങിയ കെകെആറിന് നേടാനായത് വെറും 36 റൺസ് മാത്രം.
“ഇക്കാലത്ത് പവർപ്ലേയിലാണ് ടി20 മത്സരങ്ങൾ തീരുമാനിക്കപ്പെടുന്നത്. പവർപ്ലേയിൽ ചെന്നൈ നേടിയതിന്റെ പകുതി റൺസ് മാത്രമാണ് കെകെആറിന് നേടാനായത്. അതായിരുന്നു രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം. ഈ വിജയം സിഎസ്‌കെയുടെ നെറ്റ് റൺറേറ്റും വർദ്ധിപ്പിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ആദ്യ മൂന്ന് കളികളും തോറ്റ സിഎസ്‌കെ, സ്വന്തം തട്ടകത്തിൽ തുടർച്ചയായ രണ്ട് ജയങ്ങളോടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഡൽഹിക്കെതിരെയും കൊൽക്കത്തയ്ക്കെതിരെയും നേടിയ വിജയങ്ങൾ അവരെ പോയിന്റ് പട്ടികയിൽ മധ്യനിരയിലേക്ക് എത്തിച്ചു.
“സ്വന്തം തട്ടകത്തിൽ എങ്ങനെ ജയിക്കണമെന്ന കൃത്യമായ ഒരു ഫോർമുല സിഎസ്‌കെയ്ക്ക് ഉണ്ടെന്നതാണ് ഇതിൽ നിന്നുള്ള സന്ദേശം. അവർക്ക് സ്വന്തം മൈതാനം ഒരു കോട്ടയാക്കാൻ കഴിഞ്ഞാൽ അവർ ഏറ്റവും അപകടകാരികളായി മാറും,” അശ്വിൻ പറഞ്ഞു.
എന്നാൽ ഏപ്രിൽ 18-ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) നടക്കുന്ന എവേ മത്സരം ചെന്നൈയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഹൈദരാബാദിന്റെ ടോപ് ഓർഡറിൽ മൂന്ന് ഇടങ്കയ്യൻമാരുള്ളതിനാൽ അക്കീൽ ഹൊസൈനെ തുടക്കത്തിൽ പരീക്ഷിക്കാനാവില്ല. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഖലീൽ അഹമ്മദിന് പകരം മാറ്റ് ഷോർട്ടിനെയോ രാമകൃഷ്ണ ഘോഷിനെയോ സിഎസ്‌കെ പരിഗണിക്കുമോ എന്നത് ടൂർണമെന്റിൽ വഴിത്തിരിവാകും,” അശ്വിൻ വിലയിരുത്തി.










