റായ്പുർ : ഛത്തീസ്ഗഡിലെ പവർ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ശക്തി ജില്ലയിലുള്ള വേദാന്ത ലിമിറ്റഡിന്റെ താപനിലയത്തിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഉയർന്ന മർദ്ദത്തിലുള്ള നീരാവി വഹിക്കുന്ന ബോയിലർ ട്യൂബ് തകർന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടുകയും സംസ്ഥാന സർക്കാരിന്റെ വകയായി മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിക്കുകയും ചെയ്തു.
അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി. “ഛത്തീസ്ഗഡിലെ പവർ പ്ലാന്റിലുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,” എന്ന് അവർ സന്ദേശത്തിൽ പറഞ്ഞു.












