ഐപിഎൽ 2026-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആധികാരിക ജയം. ഈ വിജയത്തിൽ നിർണ്ണായകമായത് ഫോമിലേക്ക് തിരിച്ചെത്തിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ തകർപ്പൻ പ്രകടനമാണ്. 4 ഓവറിൽ വെറും 21 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആദ്യ മത്സരങ്ങളിലെ നിറംമങ്ങിയ പ്രകടനങ്ങൾക്ക് ശേഷം നൂർ നടത്തിയ ഈ ഗംഭീര തിരിച്ചുവരവിന് പിന്നിൽ സാക്ഷാൽ എംഎസ് ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ ബൗളിംഗ് കോച്ച് ശ്രീധരൻ ശ്രീറാം.
പരിശീലന സെഷനിൽ വെച്ച് എംഎസ് ധോണി നൂറുമായി നടത്തിയ ദീർഘനേരത്തെ ചർച്ചയാണ് കാര്യങ്ങൾ മാറ്റിമറിച്ചതെന്ന് ശ്രീറാം വ്യക്തമാക്കി. “നൂറിന്റെ പ്രകടനം മികച്ചതായിരുന്നു. ഇന്നത്തെ വിക്കറ്റും അവനെ സഹായിച്ചു. ഫ്‌ളാറ്റ് പിച്ചുകളിൽ നിന്ന് മാറി പന്തിൽ കുറച്ചു കൂടി ടേൺ ലഭിക്കുന്ന വിക്കറ്റായിരുന്നു ഇത്. പരിശീലന സമയത്ത് എംഎസ് ധോണി അവനുമായി ദീർഘനേരം സംസാരിച്ചിരുന്നു. പ്രത്യേകിച്ച് അവന്റെ ലെഗ്-ബ്രേക്ക് ബൗളിംഗ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച്. ആ ഉപദേശം ഇന്നത്തെ മത്സരത്തിൽ വളരെ സഹായകമായി, അതിന്റെ ഫലം നമുക്ക് ഗ്രൗണ്ടിൽ കാണാനും കഴിഞ്ഞു,” ശ്രീറാം പറഞ്ഞു.
ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്ന് ആകെ 4 വിക്കറ്റുകളാണ് നൂർ നേടിയത്. അതിൽ മൂന്നും കൊൽക്കത്തക്കെതിരെ ആയിരുന്നു. ആദ്യ മത്സരങ്ങളിൽ വിക്കറ്റ് ലഭിക്കാതിരുന്നതിന് പ്രധാന കാരണം പിച്ചുകളുടെ സ്വഭാവമാണെന്ന് കോച്ച് ചൂണ്ടിക്കാട്ടി. പിച്ചിൽ നിന്ന് അധികം സഹായം ലഭിക്കാത്തപ്പോൾ അല്പം കൂടി അഗ്രസ്സീവ് ആയി പന്തെറിയുകയും, പന്തിൽ കൃത്യമായ സ്പിൻ കണ്ടെത്തുകയും ചെയ്താൽ ബാറ്റർമാരെക്കൊണ്ട് തെറ്റ് വരുത്താൻ സാധിക്കുമെന്നും അത് നൂർ കൃത്യമായി നടപ്പിലാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ ഓവറിൽ കൃത്യമായ ലെങ്ത് കണ്ടെത്താൻ നൂർ അല്പം ബുദ്ധിമുട്ടിയിരുന്നു. എന്നാൽ സ്ട്രാറ്റജിക് ടൈംഔട്ടിനിടെ സഹതാരം അക്കീൽ ഹൊസൈൻ നൽകിയ നിർദ്ദേശങ്ങളാണ് നൂറിന് തുണയായത്. കളിയെക്കുറിച്ച് കൃത്യമായി പഠിക്കുന്ന മികച്ചൊരു വിദ്യാർത്ഥിയാണ് നൂർ അഹമ്മദെന്ന് കോച്ച് പുകഴ്ത്തി.
“അവന്റെ പ്രധാന ശക്തികളിലൊന്ന് പന്തിൽ ലഭിക്കുന്ന ലേറ്റ് മൂവ്മെന്റാണ്. ബാറ്റർമാരുടെ ദൗർബല്യങ്ങൾ അവൻ കൃത്യമായി പഠിക്കുകയും, അതിനനുസരിച്ച് ഫീൽഡ് ഒരുക്കുകയും, വേഗതയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. വളരെ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അവൻ കളത്തിൽ ഇറങ്ങുന്നത്,” കോച്ച് കൂട്ടിച്ചേർത്തു.










