കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ശക്തമായ ഇടപെടലുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് ഗവർണർ നിർദേശം നൽകി. ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം നൽകിയത്. വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി.
ക്യാമ്പസിനുള്ളിലെ ജാതീയ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളുമാണ് നിതിന്റെ മരണത്തിന് കാരണമെന്ന കുടുംബത്തിന്റെ പരാതിയിൽ ഗവർണർ വിശദമായ റിപ്പോർട്ട് തേടി. സംഭവത്തിൽ വീഴ്ച വരുത്തിയ കോളേജ് അധികൃതർക്കെതിരെയും ആരോപണവിധേയരായ അധ്യാപകർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. നിതിൻ ദളിത് വിഭാഗത്തിൽപ്പെട്ടവനായതിനാൽ ചില അധ്യാപകർ നിരന്തരമായി ജാതീയമായി അധിക്ഷേപിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നാളെ അന്വേഷണസമിതി കോളേജിൽ എത്തി വിദ്യാർഥികളുടെ മൊഴി എടുക്കും.
ദേശീയ പട്ടികജാതി കമ്മീഷൻ അഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന ഡി.ജി.പിക്ക് നിർദേശം നൽകി. പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അതേസമയം ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെ പുറത്താക്കാനുള്ള മാനേജ്മെന്റ് തീരുമാനം ഉടനുണ്ടാകും.











