ടോക്യോ : ജപ്പാനിലെ തീരദേശ നഗരമായ ഫുജിസാവയിൽ മോസ്ക് നിർമ്മാണം ആരംഭിച്ചതിനെതിരെ പ്രതിഷേധം കനക്കുന്നു. ആയിരക്കണക്കിന് പ്രദേശവാസികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജപ്പാനിലെ സാംസ്കാരിക സ്വത്വത്തിനും ക്രമസമാധാനത്തിനും പള്ളി നിർമ്മാണം ഭീഷണിയാണെന്ന് ആരോപിച്ചാണ് ‘ഫുജിസാവ മോസ്ക്’ പദ്ധതിക്കെതിരെ പ്രതിഷേധമുയർന്നിരിക്കുന്നത്. ജപ്പാനിലെ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ യുസുകെ കവായ് ആണ് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. പള്ളി നിർമ്മാണം ജപ്പാനിലെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.
ജാപ്പനീസ് പൈതൃകത്തിനെതിരായ ഒരു പ്രകോപനപരമായ പ്രവൃത്തി ആണ് ഈ പള്ളിയുടെ നിർമ്മാണം എന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.
ജപ്പാനിലെ ഏറെ പ്രശസ്തവും പവിത്രവുമായ ഷിന്റോ ആരാധനാലയമായ ‘സാമുകാവ ഷ്രിൻ’ സ്ഥിതിചെയ്യുന്നതിന് സമീപത്താണ് പുതിയ മോസ്ക് നിർമ്മാണം ആരംഭിച്ചിരുന്നത്. ഏകദേശം 1,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായാണ് പള്ളി വിഭാവനം ചെയ്തിരിക്കുന്നത്. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങൾ ഉൾപ്പെടെയുള്ള മറ്റു കെട്ടിടങ്ങളെക്കാൾ വളരെ വലുതായാണ് പള്ളിയുടെ നിർമ്മാണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രാർത്ഥനാ സമയത്തെ ശബ്ദവും പള്ളിയിലേക്ക് എത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്കും തങ്ങളുടെ സമാധാനപൂർണ്ണമായ ജീവിതത്തെ ബാധിക്കുമെന്നും പ്രദേശവാസികൾ പരാതിപ്പെടുന്നു.
ജപ്പാനിലെ പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായ ഇസ്‌ലാമിക ശവസംസ്കാര രീതികൾ പ്രാദേശികാചാരങ്ങളുമായി പൊരുത്തപ്പെടില്ലെന്നും പ്രതീഷ് വാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. ജപ്പാനിലെ മുസ്ലിം ജനസംഖ്യയിൽ കഴിഞ്ഞ ദശകത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. 2010-ൽ 1.1 ലക്ഷമായിരുന്ന മുസ്ലിം ജനസംഖ്യ 2024 അവസാനത്തോടെ 4.2 ലക്ഷമായി ഉയർന്നുവെന്നാണ് കണക്കുകൾ. നിലവിലെ പദ്ധതിയനുസരിച്ച് 2027-ലോ 2028-ലോ പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണ്ണായകമാണ്.










