വനിത സംവരണ ബില്ല് നാളെ പാർലമെൻറ് ചർച്ചയ്ക്കെടുക്കാനിരിക്കെ സർക്കാർ നീക്കത്തെ പിന്തുണച്ച് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടിലും ബിഎസ്പി അദ്ധ്യക്ഷ മായാവതിയും. ഓരോ സംസ്ഥാനത്തെയും സീറ്റുകളിൽ പിന്നീട് ചർച്ച നടത്താമെന്ന സർക്കാരിൻ്റെ സമവായ നിർദ്ദേശം പ്രതിപക്ഷം തള്ളി. സംസ്ഥാനങ്ങളിലെ സീറ്റ് ഒരേ രീതിയിൽ കൂട്ടാം എന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയ പ്രധാനമന്ത്രി കളവ് പറയുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. നിലപാട് ആലോചിക്കാൻ പ്രതിപക്ഷ നേതാക്കളുടെ യോഗം മൂന്ന് മണിക്ക് ചേരും.
ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തി വനിതാ സംവരണം നടപ്പാക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. എന്നാൽ സംസ്ഥാനങ്ങളിൽ പകുതി സീറ്റുകൾ വീതം കൂട്ടുമെന്ന സർക്കാരിന്റെ ആദ്യ വാഗ്ദാനം ബില്ലിൽ ഇല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം കുറയില്ലെന്ന ഉറപ്പ് പാലിക്കാതെ പ്രധാനമന്ത്രി കളവ് പറയുകയാണെന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.
അതേസമയം, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇതിലൂടെ യാതൊരു നഷ്ടവുമുണ്ടാകില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. മണ്ഡല പുനർനിർണ്ണയ കമ്മീഷൻ ഇത് സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തി ഫോർമുല നിശ്ചയിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. മുൻ ലോക്‌സഭാ സ്പീക്കർ മീരാകുമാറിന് പിന്നാലെ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീലും ബില്ലിനെ അനുകൂലിച്ച് പ്രസ്താവനയിറക്കിയത് കോൺഗ്രസിന് വലിയ ക്ഷീണമായി. ഇതൊരു ‘ചരിത്രം കുറിക്കുന്ന ബില്ല്’ എന്നാണ് പ്രതിഭ പാട്ടീൽ വിശേഷിപ്പിച്ചത്. ബില്ലിനെ എല്ലാവരും ഒറ്റക്കെട്ടായി പിന്തുണയ്ക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും നിർദ്ദേശിച്ചു.
സർക്കാരിന്റെ സമവായ നിർദ്ദേശങ്ങൾ തള്ളിയ പ്രതിപക്ഷം, തുടർനടപടികൾ ആലോചിക്കാൻ ഇന്ന് വൈകുന്നേരം 3 മണിക്ക് യോഗം ചേരും. ബില്ല് സഭയിൽ ബഹളം വെച്ച് തടയണമോ എന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും. ബില്ല് പാസ്സാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. പ്രതിപക്ഷം ഒന്നടങ്കം എതിർത്താൽ ബില്ല് പരാജയപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ നാളെ സഭയിൽ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നൽകുന്ന ഉറപ്പുകളോടെ പ്രതിപക്ഷം എതിർപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ സർക്കാർ.








