ബംഗളൂരു : കർണാടകയിലെ പ്രമുഖ ആത്മീയ കേന്ദ്രമായ ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ നിർമ്മിച്ച ഭൈരവൈക്യ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തർക്കായി സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ആദിചുഞ്ചനഗിരി മഠത്തിന്റെ 71-ാമത് മഠാധിപതിയായിരുന്ന പത്മഭൂഷൺ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിയുടെ സ്മരണാർത്ഥമാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ഏകദേശം 80 കോടി രൂപ ചെലവഴിച്ചാണ് ഈ അതിമനോഹരമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പരമ്പരാഗത ദ്രാവിഡ വാസ്തുശൈലിയിൽ ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പത്തുവർഷം മുമ്പ് തറക്കല്ലിട്ട മന്ദിരം പൂർണ്ണമായും പ്രകൃതിദത്ത കല്ലുകളാലാണ് നിർമ്മിച്ചിരിക്കുന്നത്. സ്വാമിജി ധ്യാനിച്ചിരുന്ന കൃത്യമായ സ്ഥലത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബെംഗളൂരുവിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം മാണ്ഡ്യയിൽ എത്തിയ പ്രധാനമന്ത്രി ഗുരു ഗോരഖ്‌നാഥ് തപസ്സുചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ജ്വാലാ പീഠം സന്ദർശിച്ചു. ശ്രീ കാലഭൈരവേശ്വര ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു.
“ശ്രീ കാലഭൈരവ ക്ഷേത്രത്തിലെ ദർശനവും ഗുരു ഭൈരവൈക്യ മന്ദിരത്തിന്റെ ഉദ്ഘാടനവും എന്റെ മനസ്സിൽ എന്നും മായാതെ നിൽക്കും. സന്യാസിമാരുടെ സാമീപ്യം ലഭിച്ചത് എന്റെ മഹാഭാഗ്യമായി കരുതുന്നു,” എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബാലഗംഗാധരനാഥ സ്വാമിജി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നൽകിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ആദിചുഞ്ചനഗിരി മഠത്തിന്റെ ആത്മീയ പാരമ്പര്യം വിളിച്ചോതുന്ന ‘സൗന്ദര്യ ലഹരി’, ‘ശിവ മഹിംന സ്തോത്രം’ എന്നീ പുസ്തകങ്ങൾ എച്ച്.ഡി. ദേവഗൗഡയോടൊപ്പം അദ്ദേഹം പ്രകാശനം ചെയ്തു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്ര മന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, മഠാധിപതി നിർമ്മലാനന്ദനാഥ സ്വാമിജി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.








