സോഷ്യൽ മീഡിയയിൽ വർഷങ്ങളായി വിഷുക്കാലത്ത് വൈറലാകുന്ന ഒരു വീഡിയോയാണ് പടക്കം പൊട്ടിക്കുന്നതിനിടെ പേടിച്ച് റോഡിൽ വീഴുന്ന ഒരാളുടേത്. ചിരിപടർത്തുന്ന ആ വീഡിയോയ്ക്ക് പിന്നിൽ ആരും അറിയാത്ത വലിയൊരു സങ്കടത്തിന്റെ കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബിജു കുട്ടൻ. അടുത്തിടെ പുറത്തിറങ്ങിയ ‘വാഴ 2’ എന്ന ചിത്രത്തിൽ ഈ രംഗം പുനരാവിഷ്കരിച്ചിരുന്നു. സിനിമ കണ്ടതിന് പിന്നാലെ ആ വീഡിയോയിലെ യഥാർത്ഥ വ്യക്തി തന്നെ നേരിട്ട് കാണാൻ വന്ന ഹൃദയസ്പർശിയായ അനുഭവമാണ് ബിജു കുട്ടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
‘വാഴ 2’ സിനിമയുടെ അണിയറപ്രവർത്തകർ പോലും അന്വേഷിച്ചിട്ട് കിട്ടാത്ത ആ വ്യക്തി, തന്റെ ഭാര്യക്കും മകൾക്കും ഒപ്പം നേരിട്ട് വന്ന് കണ്ട അനുഭവമാണ് ബിജു കുട്ടൻ പങ്കുവെച്ചത്. തന്നെ ഒരുപാട് ചിരിപ്പിച്ച ആ വീഡിയോ, ആ വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാനസിക സംഘർഷങ്ങൾ കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് താരം.
അദ്ദേഹത്തിന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ, സ്വന്തം അനിയൻ തന്നെ തമാശയ്ക്ക് എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അത്. പടക്കം പൊട്ടുമ്പോൾ അദ്ദേഹം വീഴുന്നത് കണ്ട്, അച്ഛന് എന്തോ ആപത്ത് സംഭവിച്ചെന്ന് കരുതി മകൻ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവരികയായിരുന്നു. അത്രയും സങ്കടത്തോടെ തന്റെ മകനെ അതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം ബിജു കുട്ടനോട് പറഞ്ഞു.
ആരും വിചാരിക്കാത്ത രീതിയിൽ ആ വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ സമാധാനം നഷ്ടപ്പെട്ടു. ഒരു ഫങ്ക്ഷന് പോകാനോ ആളുകളെ അഭിമുഖീകരിക്കാനോ കഴിയാത്ത അവസ്ഥയായി. മദ്യപിച്ചിട്ടാണോ വീണത്, പടക്കം ഇത്രയ്ക്ക് പേടിയാണോ എന്നൊക്കെയുള്ള ആളുകളുടെ ചോദ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ തളർത്തി. ഒരവസരത്തിൽ മരിക്കുന്നതിനെക്കുറിച്ച് വരെ താൻ ചിന്തിച്ചുപോയിട്ടുണ്ടെന്നും, എല്ലാ വിഷുക്കാലവും വല്ലാത്ത മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
വാഴ 2 സിനിമയിലെ പാട്ട് റിലീസായപ്പോൾ, ആ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അദ്ദേഹം വീണ്ടും ഭയന്നു. ആളുകൾ വീണ്ടും തന്നെ പരിഹസിക്കുമെന്ന് അദ്ദേഹം കരുതി. എന്നാൽ സിനിമ കണ്ടിറങ്ങിയ അദ്ദേഹത്തിന്റെ മകൻ വിളിച്ചുപറഞ്ഞത് “അച്ഛനും അമ്മയും എന്തായാലും പോയി ഈ സിനിമ കാണണം” എന്നാണ്. സിനിമ കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ ആശ്വാസമായി. ആ വീഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്ത്, അവിടെ യഥാർത്ഥത്തിൽ സംഭവിച്ച കാര്യം അതുപോലെ തന്നെ സ്ക്രീനിൽ കണ്ടപ്പോൾ വർഷങ്ങളായുള്ള തന്റെ പേടിയും ടെൻഷനും മാറിയെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. സംവിധായകൻ സവിനും എഴുത്തുകാരൻ വിപിൻ ദാസിനും എങ്ങനെ തന്റെ ജീവിതം അതേപോലെ പകർത്താനായി എന്ന അത്ഭുതത്തിലായിരുന്നു അദ്ദേഹം.
ഈ കുറിപ്പ് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ, അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന അഭ്യർത്ഥനയോടെയാണ് ബിജു കുട്ടൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.








