ഐപിഎൽ 2026-ൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പരിക്ക് വില്ലനാകുന്നു. ടീമിലെ പ്രധാന ഇടങ്കയ്യൻ പേസറായ ഖലീൽ അഹമ്മദിന് ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ പൂർണ്ണമായും നഷ്ടമാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ തന്റെ സ്പെല്ലിലെ അവസാന പന്ത് എറിയാൻ ഓടിയടുക്കുന്നതിനിടെയാണ് ഖലീലിന് കാലിന് വേദനയനുഭവപ്പെട്ടത്. തുടർന്ന് വേദന കടിച്ചമർത്തി താരം മൈതാനം വിടുകയായിരുന്നു. സഹതാരവും ഇടങ്കയ്യൻ പേസറുമായ ഗുർജപ്‌നീത് സിംഗ് ആണ് പിന്നീട് ആ ഓവർ പൂർത്തിയാക്കിയത്.
തുടക്കത്തിൽ ഇതൊരു സാധാരണ പേശിവലിവ് ആണെന്നാണ് കരുതിയതെങ്കിലും, വിശദമായ മെഡിക്കൽ പരിശോധനയിൽ പരിക്കിന്റെ ഗൗരവം വ്യക്തമായി. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ഖലീലിന്റെ പേശിക്ക് ‘ഗ്രേഡ് 2 ടിയർ’ ആണ് സംഭവിച്ചിരിക്കുന്നത്. താരം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ 10 മുതൽ 12 ആഴ്ച വരെ സമയമെടുക്കും. ഇതോടെയാണ് ഈ ഐപിഎൽ സീസൺ താരത്തിന് നഷ്ടമായത്. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഖലീൽ, കൊൽക്കത്തയ്ക്കെതിരെ സുനിൽ നരെയ്ന്റെ സുപ്രധാന വിക്കറ്റ് ഉൾപ്പെടെ 24 റൺസിന് 1 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ സമയത്താണ് ഈ അപ്രതീക്ഷിത തിരിച്ചടി.
ഈ സീസണിൽ പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ സിഎസ്‌കെ പേസറാണ് ഖലീൽ അഹമ്മദ്. നേരത്തെ ഓസ്ട്രേലിയൻ പേസർ നഥാൻ എല്ലിസും പരിക്കേറ്റ് പുറത്തായിരുന്നു. കാഫ് ഇഞ്ചുറിയുടെ പിടിയിലുള്ള മുൻ നായകൻ എംഎസ് ധോണി ഇപ്പോഴും വിശ്രമത്തിലാണ്. പരിക്കിന്റെ പിടിയിലായിരുന്ന ഡെവാൾഡ് ബ്രെവിസ് അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്.
ഖലീൽ പുറത്തായെങ്കിലും ചെന്നൈ നിരയിൽ മികച്ച പേസർമാരുടെ അഭാവമില്ല. ഗുർജപ്‌നീത് സിംഗ്, മുകേഷ് ചൗധരി എന്നിവർക്ക് ഖലീലിന്റെ പകരക്കാരായി ഇറങ്ങാൻ സാധിക്കും. കൂടാതെ, നഥാൻ എല്ലിസിന്റെ പകരക്കാരനായി ടീമിലെത്തിച്ച സ്പെൻസർ ജോൺസണും ഉടൻ തന്നെ സിഎസ്‌കെ ക്യാമ്പിൽ ജോയിൻ ചെയ്യും. ഇതിനുപുറമെ, മാറ്റ് ഹെൻറി, സാക് ഫൗൾക്സ് എന്നിവരും ചെന്നൈയുടെ ബെഞ്ചിലുണ്ട്.












