ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോർജീവ. ആഗോള ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ് നിലവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കെന്നും, രാജ്യത്തിന്റെ ശക്തമായ സാമ്പത്തിക അടിസ്ഥാനമാണ് ഇതിന് കാരണമെന്നും അവർ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ വളർച്ചയിൽ പെട്ടെന്നൊരു ഇടിവ് സംഭവിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് ഐഎംഎഫ് മേധാവി പറഞ്ഞു. ശക്തമായ ആഭ്യന്തര ഡിമാൻഡും മികച്ച മാക്രോ ഇക്കണോമിക് സ്ഥിരതയുമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകുന്നത്. 2027-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം വളർച്ച നേടുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. ഇതോടെ 2026-ൽ ലോകത്തിൽ വെച്ച് ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും.
അതേസമയം, സാമ്പത്തിക മേഖലയിലെ മാറ്റങ്ങളിൽ നയരൂപകർത്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത ഉറപ്പാക്കാൻ കർശന നിരീക്ഷണം ആവശ്യമാണെന്നും ക്രിസ്റ്റലീന ജോർജീവ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് ഇറാനിൽ ആരംഭിച്ച അമേരിക്ക-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഐഎംഎഫ് തങ്ങളുടെ ആഗോള സാമ്പത്തിക വളർച്ചാ അനുമാനം വെട്ടിക്കുറച്ചു. യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധന-ഭക്ഷ്യ വിലയിലുണ്ടായ വൻ വർദ്ധനവാണ് ഇതിന് കാരണം.
നേരത്തെ പ്രവചിച്ചിരുന്ന 3.3 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായാണ് ആഗോള വളർച്ചാ നിരക്ക് കുറച്ചിരിക്കുന്നത്. യുദ്ധം നേരിടുന്ന ഇറാന്റെ സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുകയാണ്. ഇറാന്റെ വളർച്ചാ നിരക്കിൽ 7.2 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ 2026-ൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ -6.1 ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന് ഐഎംഎഫ് വിലയിരുത്തുന്നു.








