ഐപിഎൽ 2026-ൽ കിതയ്ക്കുന്ന മുംബൈ ഇന്ത്യൻസിന് തന്ത്രങ്ങൾ മാറ്റിപ്പിടിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ക്രിസ് ശ്രീകാന്തിന്റെ ഉപദേശം. സീനിയർ പേസർമാരായ ഷാർദുൽ താക്കൂറിനെയും ദീപക് ചാഹറിനെയും ഒന്നിച്ച് പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുന്നത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ മുന്നറിയിപ്പ് നൽകി.
മുംബൈ നിരയിൽ 5 വിക്കറ്റുകളുമായി ഷാർദുൽ താക്കൂർ മുന്നിലാണെങ്കിലും 13.45 ആണ് താരത്തിന്റെ ഇക്കണോമി റേറ്റ്. ദീപക് ചാഹറാകട്ടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് നേടിയത് (ഇക്കണോമി 10.50). ഈ സാഹചര്യത്തിൽ ഇരുവരെയും ഒന്നിച്ച് കളിപ്പിക്കരുതെന്ന് ശ്രീകാന്ത് പറയുന്നു.
“ഷാർദുൽ താക്കൂറിന് ഒരോവർ പോലും നൽകാതിരിക്കുന്നതാണ് അവർക്ക് നല്ലത്. എറിഞ്ഞാൽ രണ്ട് ഓവറിൽ എന്തായാലും 30 റൺസ് അവൻ വിട്ടുകൊടുക്കും. എന്നാൽ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് അവർ അവനെ കളിപ്പിക്കും. ഷാർദുലിനെയും ദീപക് ചാഹറിനെയും ഒന്നിച്ച് കളിപ്പിച്ചാൽ കളി അവിടെത്തന്നെ തോൽക്കും,” ശ്രീകാന്ത് തുറന്നടിച്ചു.
കഴിഞ്ഞ ആർസിബി മത്സരത്തിനിടെ പരിക്കേറ്റരോഹിത് ശർമ്മ കളിച്ചില്ലെങ്കിൽ പകരക്കാരനായി ക്വിന്റൺ ഡി കോക്കിനെ ഓപ്പണറായി ഇറക്കണമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിനായി മോശം ഫോമിലുള്ള ട്രെന്റ് ബോൾട്ടിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കളികളിൽ നിന്ന് വെറുമൊരു വിക്കറ്റ് മാത്രമുള്ള ബോൾട്ടിന്റെ ഇക്കണോമി 12.22 ആണ്.
“ഞാനാണെങ്കിൽ ബോൾട്ടിനെ ഒഴിവാക്കി ഡി കോക്കിനെ ടീമിലെടുക്കും. രോഹിത്തിന് പകരം ഡി കോക്ക് ഓപ്പൺ ചെയ്യണം. ബോൾട്ടിന് പകരം അൺക്യാപ്പ്ഡ് ലെഫ്റ്റ് ആം പേസറായ അശ്വനി കുമാറിനെ കളിപ്പിക്കണം. കൂടാതെ മായങ്ക് മാർക്കണ്ഡെയ്ക്ക് പകരം ഒരു ലോക്കൽ സ്പിന്നറെയും ടീമിലെത്തിക്കണം,” ശ്രീകാന്ത് വ്യക്തമാക്കി.
നമൻ ധിറിനെ രണ്ടാമത്തെ സ്പിന്നറായി പരിഗണിക്കണമെന്നും രണ്ട് ഓവർ അവനെക്കൊണ്ട് എറിയിപ്പിക്കണമെന്നും ശ്രീകാന്ത് നിർദ്ദേശിച്ചു. ബാറ്റിംഗ് ഓർഡറിലും മാറ്റങ്ങൾ അനിവാര്യമാണ്. നമൻ ധിറിനെ മൂന്നാമനായും, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഷെർഫാൻ റഥർഫോർഡ് എന്നിവരെ യഥാക്രമം 4, 5, 6 സ്ഥാനങ്ങളിലും ഇറക്കണം. മോശം ഫോമിലുള്ള തിലക് വർമ്മയെ ഏഴാം നമ്പറിലേക്ക് മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












