ഭരണഘടനാ ഭേദഗതിക്കും മണ്ഡല പുനർനിർണ്ണയ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന ഈ തീരുമാനം, പാർലമെന്റിൽ ബില്ലുകൾ പാസാക്കിയെടുക്കാൻ ശ്രമിക്കുന്ന എൻഡിഎ സർക്കാരിന് വലിയ ആശ്വാസമാകും.
ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം, നിലവിലുള്ള ലോക്‌സഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവ് വരുത്തുകയാണെങ്കിൽ എതിർപ്പില്ലെന്ന് വൈഎസ്ആർസിപി ജനറൽ സെക്രട്ടറി സജ്ജല രാമകൃഷ്ണ റെഡ്ഡി വ്യക്തമാക്കി.
“ഒരു സംസ്ഥാനത്ത് 40 സീറ്റുണ്ടെങ്കിൽ അത് 60 ആകും, 80 ആണെങ്കിൽ 120 ആകും. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യും. ഇതിൽ യാതൊരു തെറ്റും ഞങ്ങൾ കാണുന്നില്ല. ജനസംഖ്യാടിസ്ഥാനത്തിൽ മാത്രമുള്ള വർദ്ധനവ് ആശങ്കാജനകമാണ്,” അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബില്ലും ഭരണഘടനാ ഭേദഗതി ബില്ലും പാസാക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് എൻഡിഎയ്ക്ക് വേണ്ടത്. നിലവിൽ എൻഡിഎയ്ക്ക് ലോക്‌സഭയിൽ 292-ഉം രാജ്യസഭയിൽ 139-ഉം എംപിമാരാണുള്ളത്. വൈഎസ്ആർസിപിയുടെ 4 ലോക്‌സഭാ എംപിമാരുടെയും 7 രാജ്യസഭാ എംപിമാരുടെയും പിന്തുണ കൂടി ലഭിക്കുന്നത് സുരക്ഷിതമായി ബിൽ പാസാക്കാൻ മോദി സർക്കാരിന് വലിയ സഹായകമാകും.
മണ്ഡല പുനർനിർണ്ണയത്തിൽ എൻഡിഎയെ പിന്തുണച്ചതിലൂടെ ജഗൻ മോഹൻ റെഡ്ഡി ആന്ധ്രാപ്രദേശിന്റെ ഭാവിയെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള നീണ്ട സിബിഐ കേസുകളിൽ നിന്ന് താൽക്കാലിക ആശ്വാസം ലഭിക്കാൻ വേണ്ടിയാണ് ജഗൻ മോദി സർക്കാരിന് വഴങ്ങുന്നതെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ എക്സിൽ (X) കുറിച്ചു. ഇത് ആദർശത്തിന്റെ പിന്തുണയല്ലെന്നും, നിലനിൽപ്പിന് വേണ്ടിയുള്ള കീഴടങ്ങലാണെന്നും അദ്ദേഹം വിമർശിച്ചു.
മണ്ഡല പുനർനിർണ്ണയത്തിലൂടെ ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മാറ്റിനിർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വനിതാ സംവരണ ബില്ലിനെ അനുകൂലിക്കുന്നുണ്ടെങ്കിലും ആദ്യം ജാതി സെൻസസ് നടത്തണമെന്നാണ് പ്രിയങ്ക ഗാന്ധിയും കെ.സി വേണുഗോപാലും ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാർ സഭയിൽ ആവശ്യപ്പെട്ടത്.










