ഭാരതത്തിന്റെ സൈനിക വീര്യത്തെയും രാജ്യസുരക്ഷയെയും പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാകിസ്താനിലെ ഭീകരതാവളങ്ങൾ തകർത്ത ബാലാകോട്ട് വ്യോമാക്രമണത്തെയും കഴിഞ്ഞ വർഷം നടന്ന ഓപ്പറേഷൻ സിന്ദൂറിനെയും (Operation Sindoor) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജാലവിദ്യ’ എന്ന് വിളിച്ച് രാഹുൽ ഗാന്ധി ലോക്സഭയിൽ അധിക്ഷേപിച്ചു. രാജ്യത്തിന്റെ അഭിമാനമായ സൈനിക നീക്കങ്ങളെ രാഷ്ട്രീയ നാടകങ്ങളായി ചിത്രീകരിച്ച രാഹുലിന്റെ നടപടിക്കെതിരെ ബിജെപി അംഗങ്ങൾ സഭയിൽ കടുത്ത പ്രതിഷേധം ഉയർത്തി.
വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കവെയാണ് രാഹുൽ ഗാന്ധി പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്. നോട്ടുനിരോധനം പോലെ തന്നെ പ്രധാനമന്ത്രി നടത്തിയ ജാലവിദ്യകളാണ് ബാലാകോട്ടും ഓപ്പറേഷൻ സിന്ദൂറും എന്നായിരുന്നു രാഹുലിന്റെ പരിഹാസം. പാക് മണ്ണിൽ കടന്ന് ഭീകരരെ തുരത്തിയ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെ ‘മാജിക്’ എന്ന് വിളിച്ച് നിസ്സാരവൽക്കരിക്കാനാണ് രാഹുൽ ശ്രമിച്ചതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. ഈ ജാലവിദ്യക്കാരൻ ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുകയാണെന്നും ജനശ്രദ്ധ തിരിക്കാനാണ് വനിതാ സംവരണ ബിൽ കൊണ്ടുവന്നതെന്നും രാഹുൽ ആരോപിച്ചു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യവിരുദ്ധമാണെന്നും ഇന്ത്യൻ സൈന്യത്തിന്റെ രക്തത്തെയും വിയർപ്പിനെയും അദ്ദേഹം അപമാനിക്കുകയാണെന്നും ബിജെപി അംഗങ്ങൾ തുറന്നടിച്ചു. രാജ്യസുരക്ഷയ്ക്കായി സൈന്യം നടത്തുന്ന പോരാട്ടങ്ങളെ പരിഹസിക്കുന്നത് കോൺഗ്രസിന്റെ പതിവായി മാറിയിരിക്കുകയാണ്. ബാലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചവർ ഇപ്പോൾ സൈനിക നീക്കങ്ങളെ ജാലവിദ്യ എന്ന് വിളിക്കുന്നത് പാകിസ്താനെ സഹായിക്കാനാണെന്നും വിമർശനം ഉയർന്നു. രാഹുലിന്റെ മാന്ത്രിക പരാമർശം സഭയിൽ വലിയ ബഹളത്തിന് കാരണമായി. രാജ്യം മുഴുവൻ സൈന്യത്തെ ചേർത്തുപിടിക്കുമ്പോൾ പ്രതിപക്ഷ നേതാവ് സഭയിൽ നടത്തുന്ന ഇത്തരം വിടുവായത്തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലും കടുത്ത പ്രതിഷേധമാണ് ആളിപ്പടരുന്നത്.








