കർണാടക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ വിധി പ്രസ്താവിച്ച് കോടതി. കേസിൽ മുൻ മന്ത്രിയും നിലവിൽ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ വിനയ് കുൽക്കർണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കുൽക്കർണിയെ കൂടാതെ മറ്റ് 16 പ്രതികൾക്കും കോടതി ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. കൂടാതെ 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി അറിയിച്ചു.
2016-ലാണ് ധാർവാഡിൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ ക്രൂരമായി കൊലപ്പെടുത്തിയത്. സപ്താപൂരിലുള്ള സ്വന്തം ജിമ്മിനുള്ളിൽ വെച്ചാണ് യോഗേഷ് ഗൗഡ കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് തുടക്കം മുതലേ ആരോപണമുയർന്നിരുന്നു. അന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായിരുന്നു വിനയ് കുൽക്കർണി. 2019-ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് സിബിഐക്ക് വിട്ടു. വിനയ് കുൽക്കർണി നൽകിയ കൊട്ടേഷൻ ആണ് കൊലപാതകത്തിന് കാരണമെന്ന് കണ്ടെത്തിയ സിബിഐ 2020 നവംബറിൽ ഇയാളെ അറസ്റ്റ് ചെയ്തു.
ഐപിസി സെക്ഷൻ 302 (കൊലപാതകം), 120ബി (ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ശിക്ഷിക്കപ്പെട്ടതോടെ വിനയ് കുൽക്കർണിക്ക് എംഎൽഎ സ്ഥാനം നഷ്ടമാകും. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കുന്ന ജനപ്രതിനിധികൾ അയോഗ്യരാക്കപ്പെടുന്നതാണ്.








