ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിഘടിപ്പിച്ച് അധികാരം നേടാമെന്ന് കോൺഗ്രസ് വിചാരിക്കേണ്ടെന്നും അതിന് ശ്രമിച്ചാൽ കോൺഗ്രസ് നേതാക്കളുടെ തല നരയ്ക്കുകയല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും അമിത് ഷാ പരിഹസിച്ചു. 2029-ഓടെ രാജ്യത്ത് വനിതാ സംവരണം യാഥാർത്ഥ്യമാക്കുകയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമാണെന്നും അതിനായുള്ള ചുവടുവെപ്പുകളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
മണ്ഡല പുനർനിർണ്ണയത്തെ (Delimitation) എതിർക്കുന്ന പ്രതിപക്ഷ നിലപാടിനെതിരെ ശക്തമായ ഭാഷയിലാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. “ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം” എന്ന ജനാധിപത്യ തത്വം നടപ്പിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിൽ ചില മണ്ഡലങ്ങളിൽ 48 ലക്ഷം വരെ ജനസംഖ്യയുണ്ട്. ഒരു എംപിക്ക് ഇത്രയും വലിയ ജനവിഭാഗത്തെ ഉൾക്കൊള്ളാൻ കഴിയില്ല. 20 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 127 മണ്ഡലങ്ങൾ രാജ്യത്തുണ്ട്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മണ്ഡല പുനർനിർണ്ണയം അനിവാര്യമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്ത് മരവിപ്പിച്ച ഈ പ്രക്രിയ ഇപ്പോൾ പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഷാ ചൂണ്ടിക്കാട്ടി.
തെക്കൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുതിയ പാർലമെന്റിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും. കേരളത്തിലെ സീറ്റുകൾ 20-ൽ നിന്ന് 30 ആയി ഉയരുമെന്നും എന്നാൽ സഭയിലെ സംസ്ഥാനങ്ങളുടെ അനുപാതത്തിൽ മാറ്റം വരില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. വനിതാ സംവരണത്തെ എതിർക്കുന്നവർ യഥാർത്ഥത്തിൽ എസ്‌സി/എസ്ടി സംവരണത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സഭയിൽ രാഹുൽ ഗാന്ധിയുടെ ഇടപെടലുകളെ അമിത് ഷാ രൂക്ഷമായി വിമർശിച്ചു. രാഹുൽ ഗാന്ധി സഭയുടെ സമയം പാഴാക്കുകയാണെന്നും പാർലമെന്റിന് ഒരു ശല്യമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ എങ്ങനെ മാന്യമായി പെരുമാറണമെന്ന് രാഹുൽ സ്വന്തം സഹോദരി പ്രിയങ്ക ഗാന്ധിയിൽ നിന്നെങ്കിലും പഠിക്കണമെന്നും ഷാ ഉപദേശിച്ചു. ജാതി സെൻസസ് കാര്യത്തിൽ സർക്കാരിന് കൃത്യമായ നിലപാടുണ്ടെന്നും മന്ത്രിസഭയുടെ ആലോചനകൾക്ക് ശേഷം വരാനിരിക്കുന്ന സെൻസസിൽ ജാതിയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു. 2029-ലെ തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൃത്യമായ പ്രാതിനിധ്യം നൽകാൻ ബില്ലിന് പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









