എയർ ഇന്ത്യ വിമാനത്തിലെ കോ-പൈലറ്റിന്റെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരനായി സഞ്ചരിക്കുകയായിരുന്നു പൈലറ്റാണ് പിടിയിലായത്. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽ എത്തിയ ശേഷം യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ നടത്തിയ പതിവ് ബാഗേജ് പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. ഏപ്രിൽ 14-നായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിൽ എത്തിയ ശേഷം തിരികെ മറ്റൊരു വിമാനം നിയന്ത്രിക്കേണ്ട ചുമതല ഇയാൾക്കുണ്ടായിരുന്നു. എന്നാൽ ബാഗിൽ നിന്ന് ലഹരിവസ്തു കണ്ടെത്തിയതോടെ അമേരിക്കൻ ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കുകയും ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയുമായിരുന്നു.
പൈലറ്റ് നേരിട്ട് ലഹരി ഉപയോഗിച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കടുത്ത നടപടിയിലേക്ക് നയിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ അതീവ ഗൗരവത്തോടെയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ, അച്ചടക്കം, തൊഴിൽപരമായ മാന്യത എന്നിവ ലംഘിക്കുന്നവരോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും കുറ്റക്കാരനായ പൈലറ്റിനെതിരെ കമ്പനി ചട്ടപ്രകാരം കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. പൈലറ്റ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് വ്യോമയാന മന്ത്രാലയം കടന്നേക്കും. വിദേശ മണ്ണിൽ ഇന്ത്യൻ വിമാനക്കമ്പനിക്കും പൈലറ്റുമാർക്കും വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്ന് ഏവിയേഷൻ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അമേരിക്കൻ കസ്റ്റംസ് അധികൃതരുമായി എയർ ഇന്ത്യ ബന്ധപ്പെട്ടുവരികയാണ്.










