ഭാരതത്തിന്റെ ആത്മീയ ചൈതന്യം വിളിച്ചോതിക്കൊണ്ട് പുണ്യഭൂമിയായ ഉത്തരാഖണ്ഡിൽ ഈ വർഷത്തെ ചരിത്രപ്രസിദ്ധമായ ചാർധാം യാത്രയ്ക്ക് ഇന്ന് ഭക്തിസാന്ദ്രമായ തുടക്കം കുറിക്കുകയാണ്. വിശ്വാസികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഗംഗോത്രി, യമുനോത്രി ധാമുകളുടെ നടകൾ ഇന്ന് ശുഭമുഹൂർത്തത്തിൽ തുറക്കും. ഉച്ചയ്ക്ക് 12:15-ന് ഗംഗോത്രിയുടെയും 12:35-ന് യമുനോത്രിയുടെയും നടകൾ ഭക്തർക്കായി തുറന്നിടുമ്പോൾ, അത് ഭാരതീയ പൈതൃകത്തിന്റെ മറ്റൊരു സുവർണ്ണ നിമിഷമായി മാറും.
ഗംഗാ-യമുനാ മാതാക്കളുടെ പ്രഥമ ദർശന പുണ്യം തേടി പതിനായിരത്തിലധികം തീർത്ഥാടകരാണ് ഇതിനോടകം തന്നെ ബേസ് ക്യാമ്പുകളിൽ എത്തിച്ചേർന്നിരിക്കുന്നത്. ഋഷികേശിലെ ട്രാൻസിറ്റ് ക്യാമ്പിൽ നിന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എട്ട് യാത്രാ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് ഔദ്യോഗികമായി യാത്രയ്ക്ക് തുടക്കമായത്. നട തുറക്കുന്ന ഈ പുണ്യമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാക്ഷാൽ മുഖ്യമന്ത്രി തന്നെ ഗംഗോത്രി ധാമിൽ നേരിട്ടെത്തുന്നുണ്ട്. വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച ക്ഷേത്രസന്നിധികളും, താഴ്‌വരകളിൽ അലയടിക്കുന്ന ഭജന കീർത്തനങ്ങളും ഈ നിമിഷത്തെ അവിസ്മരണീയമാക്കുകയാണ്.
ഗംഗോത്രിയുടെയും യമുനോത്രിയുടെയും നടകൾ തുറക്കുന്നതോടെ ആരംഭിക്കുന്ന ഈ ആത്മീയ യാത്ര, ഏപ്രിൽ 22-ന് കേദാർനാഥിന്റെയും 23-ന് ബദരീനാഥിന്റെയും നടകൾ കൂടി തുറക്കുന്നതോടെ പൂർണ്ണതയിലെത്തും. ഇതിനോടകം തന്നെ ഗൗരീകുണ്ഡ്, പാണ്ഡുകേശ്വർ തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലേക്ക് കാൽനടയാത്രക്കാരുടെ വലിയ ഒഴുക്കാണ് കാണാൻ സാധിക്കുന്നത്. ഇത്തവണത്തെ ചാർധാം യാത്ര പൂർണ്ണമായും പ്ലാസ്റ്റിക് മുക്തമായിരിക്കുമെന്നതാണ് മറ്റൊരു അഭിമാനകരമായ കാര്യം. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനം പ്രകൃതി സംരക്ഷണത്തോടുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നത്.
ചാർധാം യാത്രയുടെ ആരംഭം സമൂഹമാധ്യമങ്ങളിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പുഷ്പാലങ്കൃതമായ ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ഭക്തിസാന്ദ്രമായ വീഡിയോകളും പങ്കുവെച്ചുകൊണ്ട് ലക്ഷക്കണക്കിന് ഭക്തരാണ് ഡിജിറ്റൽ ലോകത്തും ആത്മീയോത്സവത്തിന്റെ ഭാഗമാകുന്നത്. ‘ജയ് ഗംഗേ മാതാ’, ‘ജയ് യമുനേ മാതാ’ വിളികൾ കൊണ്ട് സൈബർ ഇടങ്ങളും ഭക്തിയുടെ നിറവിലാണ്. സാംസ്കാരിക ഉണർവിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു.
നൂറ്റാണ്ടുകളായി ഭാരതത്തിന്റെ അഖണ്ഡതയും സാംസ്കാരിക പൈതൃകവും കാത്തുസൂക്ഷിക്കുന്നതിൽ ഈ പുണ്യതീർത്ഥാടനങ്ങൾക്കുള്ള പങ്ക് ചെറുതല്ല. ആധുനികതയുടെ പാതയിൽ രാജ്യം അതിവേഗം കുതിച്ചുയരുമ്പോഴും, സ്വന്തം വേരുകളെയും ആത്മീയ പാരമ്പര്യങ്ങളെയും നെഞ്ചോട് ചേർത്തുപിടിക്കുന്ന നവഭാരതത്തിന്റെ ഉണർവാണ് ചാർധാം യാത്രയിലൂടെ നാം കാണുന്നത്. സനാതന ധർമ്മത്തിന്റെ അണയാത്ത ദീപശിഖ വരും തലമുറകൾക്കും വഴികാട്ടിയായി ഭാരതമണ്ണിൽ എക്കാലവും പ്രശോഭിക്കുക തന്നെ ചെയ്യും.











