വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുക്കപ്പൽ യുഎസ് സൈന്യം പിടിച്ചെടുത്തു. ‘തൗസ്ക’ എന്ന് പേരുള്ള കൂറ്റൻ കപ്പലാണ് ഒമാൻ ഉൾക്കടലിൽ വെച്ച് അമേരിക്കൻ നാവികസേന തടഞ്ഞത്. കപ്പലിന്റെ എൻജിൻ റൂമിലേക്ക് വെടിയുതിർത്താണ് യുഎസ് സേന കപ്പൽ നിശ്ചലമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഏകദേശം 900 അടി നീളമുള്ള ഈ കപ്പലിന് ഒരു വിമാനവാഹിനിക്കപ്പലിനോളം വലിപ്പമുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ മിസൈൽ ഡിസ്ട്രോയറായ ‘യുഎസ്എസ് സ്പ്രൂവൻസ്’ ആണ് ഇറാനിയൻ കപ്പലിനെ തടഞ്ഞത്.
നടപടി മുന്നറിയിപ്പ് അവഗണിച്ചപ്പോൾ കപ്പൽ നിർത്താൻ യുഎസ് നാവികസേന കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ ഇറാനിയൻ ജീവനക്കാർ ഇത് അനുസരിക്കാൻ തയ്യാറായില്ലെന്നും ട്രംപ് വ്യക്തമാക്കി. തുടർന്നാണ് കപ്പലിന്റെ എൻജിൻ റൂമിന് നേരെ വെടിയുതിർത്ത് കപ്പൽ തടഞ്ഞത്. നിലവിൽ യുഎസ് മറീൻസിന്റെ പൂർണ്ണ കസ്റ്റഡിയിലാണ് കപ്പൽ.
“തൗസ്ക നേരത്തെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അമേരിക്കൻ ട്രഷറിയുടെ ഉപരോധപ്പട്ടികയിലുള്ള കപ്പലാണ്. കപ്പൽ ഇപ്പോൾ ഞങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. അതിൽ എന്താണുള്ളതെന്ന് ഞങ്ങൾ പരിശോധിച്ചുവരികയാണ്,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധപ്രതീതി പടരുന്ന മേഖല അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ യുഎസ് നാവിക ഉപരോധം നീക്കാതെ ഈ പ്രദേശം വിട്ടുനൽകില്ലെന്ന് ഇറാൻ നേരത്തെ നിലപാടെടുത്തിരുന്നു. ഇതിനിടെ ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലെത്തുന്നുണ്ടെങ്കിലും ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചകളോട് അനുകൂലമായ പ്രതികരണമല്ല ലഭിക്കുന്നത്.
കപ്പൽ പിടിച്ചെടുത്ത നടപടിയോടെ മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിച്ചിരിക്കുകയാണ്. കണ്ടെയ്നർ ഷിപ്പായ തൗസ്ക നിലവിൽ അറേബ്യൻ ഉൾക്കടലിലാണുള്ളതെന്ന് കപ്പലുകളുടെ സഞ്ചാരം നിരീക്ഷിക്കുന്ന വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു.










