വ്യാജരേഖകൾ ചമച്ച് ഇന്ത്യയിൽ നിന്നും പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ ഉമർ ഹാരിസ് എന്ന ‘ഖർഗോഷ്’ സൗദി അറേബ്യയിലുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയുടെ സുരക്ഷാ ഏജൻസികളെയും പാസ്‌പോർട്ട് വെരിഫിക്കേഷൻ സംവിധാനങ്ങളെയും വെട്ടിച്ച് ഖർഗോഷ് രാജ്യം വിട്ടത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. കഴിഞ്ഞ വർഷം ഇന്തോനേഷ്യ വഴി സൗദിയിലേക്ക് കടന്ന ഇയാളെ നയതന്ത്ര ചാനലുകൾ വഴി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
2012-ൽ കശ്മീരിൽ നുഴഞ്ഞുകയറിയ ഖർഗോഷ് വർഷങ്ങളോളം ശ്രീനഗറിലും ബന്ദിപ്പോറയിലും ഒളിവിൽ കഴിഞ്ഞ ശേഷം രാജസ്ഥാനിലേക്ക് കടക്കുകയും അവിടെനിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് പാസ്‌പോർട്ട് കരസ്ഥമാക്കുകയുമായിരുന്നു. രാജ്യത്തെ പാസ്‌പോർട്ട് പരിശോധന സംവിധാനത്തിലെ ഗുരുതരമായ പഴുതുകളാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്.
ഈ ഭീകര ശൃംഖലയെ തകർക്കാൻ ജമ്മു കശ്മീർ പോലീസ് നടത്തിയ വൻ ഓപ്പറേഷനിൽ അഞ്ച് പേർ ഇതിനോടകം പിടിയിലായിട്ടുണ്ട്. ഇതിൽ ലഷ്‌കറിന്റെ മുതിർന്ന പാക് ഭീകരരായ അബ്ദുള്ള (അബു ഹുറൈറ), ഉസ്മാൻ (ഖുബൈബ്) എന്നിവരും ഉൾപ്പെടുന്നു. കഴിഞ്ഞ 16 വർഷമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനാണ് അബു ഹുറൈറ. ജമ്മു കശ്മീർ, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലായി 19 കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഭീകര ശൃംഖലയുടെ ആഴം വ്യക്തമായത്. ഭീകരർക്ക് ഒളിത്താവളവും ഭക്ഷണവും മറ്റ് സഹായങ്ങളും നൽകിയ മുഹമ്മദ് നഖീബ് ഭട്ട്, ആദിൽ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിർ എന്നിവരും പിടിയിലായിട്ടുണ്ട്.
കശ്മീരിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ഭീകരർ താവളം ഉറപ്പിക്കുന്നുവെന്ന കണ്ടെത്തൽ സുരക്ഷാ ഏജൻസികളെ ജാഗ്രതയിലാക്കി. വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളം സഞ്ചരിക്കാനും സാമ്പത്തിക സഹായം ഉറപ്പാക്കാനും ഇവർക്ക് വലിയൊരു ശൃംഖല തന്നെയുണ്ടായിരുന്നു. ഖർഗോഷിനെ സൗദിയിൽ നിന്ന് വിട്ടു കിട്ടുന്നതിനായി ഇന്റർപോളിന്റെ ഉൾപ്പെടെ സഹായം തേടാനാണ് ഇന്ത്യയുടെ തീരുമാനം.










