റെയിൽവേയുടെ ഖജനാവ് നിറച്ച് കേന്ദ്ര സർക്കാർ. ഉപയോഗശൂന്യമായ ആസ്തികൾ (സ്‌ക്രാപ്പ്) വിറ്റഴിച്ചതിലൂടെ 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യൻ റെയിൽവേ നേടിയത് 6813.86 കോടി രൂപയാണ്. റെയിൽവേ നേരത്തെ നിശ്ചയിച്ചിരുന്ന 6000 കോടി രൂപയെന്ന ലക്ഷ്യമാണ് ഇതോടെ മറികടന്നത്. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ റെയിൽവേയുടെ സാമ്പത്തിക നില ഭദ്രമാക്കാൻ ടിക്കറ്റ് ഇതര വരുമാന മാർഗ്ഗങ്ങളിലൂടെ സാധിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ 2024-25 സാമ്പത്തിക വർഷത്തിലും 6641.78 കോടി രൂപയുടെ സ്ക്രാപ്പ് വിൽപന റെയിൽവേ നടത്തിയിരുന്നു. റെയിൽവേ ഡിപ്പോകൾ, വർക്ക്ഷോപ്പുകൾ, യാർഡുകൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ നീക്കം ചെയ്തതിലൂടെ കോടികളുടെ ലാഭം കിട്ടിയെന്ന് മാത്രമല്ല, ഈ സ്ഥലങ്ങൾ മറ്റ് വികസന പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്താനും റെയിൽവേയ്ക്ക് സാധിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ടിക്കറ്റ് ഇതര വരുമാനത്തിൽ 168 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-22 കാലയളവിൽ കേവലം 290 കോടിയായിരുന്ന ഈ വരുമാനം നിലവിൽ 777.76 കോടി രൂപയായി ഉയർന്നു. പരസ്യങ്ങൾ, റെയിൽവേ ഭൂമിയുടെ വാണിജ്യപരമായ ഉപയോഗം എന്നിവയിലൂടെയാണ് പ്രധാനമായും ഈ വരുമാനം കണ്ടെത്തുന്നത്. ഇതിനു പുറമെ റെയിൽവേ സ്റ്റേഷനുകളിൽ പ്രീമിയം ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ, മൾട്ടി ലെവൽ കാർ പാർക്കിംഗ്, ഗെയിമിംഗ് സോണുകൾ, ഡിജിറ്റൽ ലോഞ്ചുകൾ, അതിവേഗ വൈഫൈ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെയും റെയിൽവേ വരുമാനം വർദ്ധിപ്പിക്കുന്നുണ്ട്.
നിലവിൽ 22 പ്രീമിയം ബ്രാൻഡുകൾക്ക് സ്റ്റേഷനുകളിൽ പ്രവർത്തിക്കാൻ അനുമതി നൽകി കഴിഞ്ഞു. പണമടച്ച് ഉപയോഗിക്കാവുന്ന ഇ-വീൽചെയർ, ഹെൽത്ത് കിയോസ്ക് തുടങ്ങിയ സേവനങ്ങളും വരുമാന വർദ്ധനവിന് സഹായിക്കുന്നു. ഇത്തരത്തിൽ ലഭിക്കുന്ന അധിക വരുമാനം സ്റ്റേഷനുകളുടെ നവീകരണത്തിനും യാത്രക്കാർക്കുള്ള ഡിജിറ്റൽ സേവനങ്ങൾ മെച്ചപ്പെടുത്താനുമാണ് റെയിൽവേ വിനിയോഗിക്കുന്നത്. യാത്രാ നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.









