ന്യൂഡൽഹി : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏപ്രിൽ 21 മുതൽ മൂന്ന് ദിവസത്തെ ജർമ്മനി സന്ദർശനം നടത്തും. ഏഴ് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രതിരോധ മന്ത്രി ജർമ്മനി സന്ദർശിക്കുന്നത്. ന്യൂഡൽഹിയും ബെർലിനും തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്നാഥ് സിംഗിന്റെ ജർമ്മനി സന്ദർശനം. ഏകദേശം 90,000 കോടി രൂപയുടെ അന്തർവാഹിനി കരാറും നിർമ്മിത ബുദ്ധി (AI), സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണവുമാണ് ഈ സന്ദർശനത്തിലെ പ്രധാന അജണ്ടകൾ.
ഇന്ത്യയുടെ ദീർഘകാല പദ്ധതിയായ Project 75I-ന് കീഴിലുള്ള അന്തർവാഹിനി ഇടപാടാണ് പ്രതിരോധ മന്ത്രിയുടെ ജർമ്മനി സന്ദർശനത്തിൽ ഇരു രാജ്യങ്ങളും ഉറ്റുനോക്കുന്നത്. ഏകദേശം 8 ബില്യൺ ഡോളർ (ഏകദേശം 70,000 മുതൽ 90,000 കോടി രൂപ വരെ) ചിലവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയാണിത്. ജർമ്മൻ കമ്പനിയായ ‘തൈസൻക്രൂപ്പ് മറൈൻ സിസ്റ്റംസ്’ (TKMS), ഇന്ത്യയിലെ ‘മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്’ (MDL) എന്നിവർ ചേർന്ന് ഇന്ത്യയിൽ വെച്ച് ആറ് അത്യാധുനിക മുങ്ങിക്കപ്പലുകൾ നിർമ്മിക്കുവാനാണ് ഈ പദ്ധതിയിലൂടെ ഇന്ത്യയും ജർമ്മനിയും ലക്ഷ്യമിട്ടിരിക്കുന്നത്. എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യയാണ് ഈ അന്തർവാഹിനികളുടെ പ്രത്യേകത. ഇത് അന്തർവാഹിനികൾക്ക് കൂടുതൽ കാലം (ഏകദേശം രണ്ടാഴ്ച വരെ) വെള്ളത്തിനടിയിൽ തുടരാൻ സഹായിക്കുന്നതാണ്.
കൂടാതെ ആധുനിക സാങ്കേതിക വിദ്യകളിലും ജർമ്മനിയുമായി സഹകരിക്കാൻ ഇന്ത്യ താല്പര്യപ്പെടുന്നു. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ, പ്രതിരോധ മേഖലയിൽ AI-യുടെ ഉപയോഗം, ഡ്രോൺ സാങ്കേതികവിദ്യ എന്നിവയിൽ സംയുക്ത ഗവേഷണം ഇനി വിഷയങ്ങളും പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തിൽ ചർച്ചയാകും. ജർമ്മൻ പ്രതിരോധ കമ്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിനും സാങ്കേതികവിദ്യ കൈമാറുന്നതിനും വഴിയൊരുക്കുന്ന ‘ഡിഫൻസ് ഇൻഡസ്ട്രിയൽ കോപ്പറേഷൻ റോഡ്മാപ്പ്’ ഈ സന്ദർശന വേളയിൽ ഒപ്പുവെക്കുമെന്നും കരുതുന്നു.








