മതതീവ്രവാദവും ആഭ്യന്തര കലഹങ്ങളും പതിവായ പാകിസ്താനിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ എഞ്ചിനീയർ മുഹമ്മദ് അലി മിർസയ്ക്ക് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം. ഞായറാഴ്ച ഝലം സിറ്റിയിലെ ഖുറാൻ ആൻഡ് സുന്നത്ത് റിസർച്ച് അക്കാദമിക്ക് പുറത്തുവെച്ചാണ് സംഭവം. അക്രമി തൊട്ടുപിന്നാലെ നടന്ന പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. 9 എംഎം പിസ്റ്റളുമായി എത്തിയ അക്രമി മിർസ പ്രഭാഷണം നടത്തുന്ന അക്കാദമിക്ക് പുറത്ത് നിലയുറപ്പിക്കുകയും പെട്ടെന്ന് വെടിയുതിർക്കുകയുമായിരുന്നു. എന്നാൽ മിർസയുടെ സുരക്ഷാ സംഘവും പോലീസും ഉടൻ തന്നെ തിരിച്ചടിച്ചു. വെടിവയ്പ്പിൽ അക്രമി സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടതായി ഝലം പോലീസ് വക്താവ് കാഷിഫ് കിയാനി സ്ഥിരീകരിച്ചു. അതിർത്തിക്കപ്പുറം തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള ചേരിപ്പോരും അസഹിഷ്ണുതയും എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.
ആക്രമണത്തിൽ മിർസയുടെ സുരക്ഷാ സംഘത്തിലെ ഒരു പോലീസ് കോൺസ്റ്റബിളിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനടി ഝലമിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അലി മിർസ പിന്നീട് അക്കാദമിയിൽ തന്റെ പ്രഭാഷണം തുടർന്നത് അനുയായികളെ ആശ്വസിപ്പിച്ചു. കൊല്ലപ്പെട്ട അക്രമിക്ക് പിന്നിൽ ഏതെങ്കിലും ഭീകര സംഘടനകളുണ്ടോ എന്നും ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യമെന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അയൽരാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയവും മതപരമായ ഭിന്നതകൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നതും ഭാരതം ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
സോഷ്യൽ മീഡിയയിൽ 31 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സുള്ള മുഹമ്മദ് അലി മിർസ തന്റെ വ്യത്യസ്തമായ മതവ്യാഖ്യാനങ്ങളിലൂടെയും തീവ്രനിലപാടുകൾക്കെതിരായ സംവാദങ്ങളിലൂടെയും പാകിസ്താനിൽ ഏറെ ശ്രദ്ധേയനാണ്. അദ്ദേഹത്തിന് നേരെ ഇതാദ്യമായല്ല വധശ്രമം നടക്കുന്നത്. ഈ വർഷം ആദ്യം നടന്ന ആക്രമണത്തിന് പുറമെ 2021 മാർച്ചിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു.
പാകിസ്താനിലെ അസ്ഥിരമായ ക്രമസമാധാന നിലയും പണ്ഡിതന്മാർക്ക് പോലുമുള്ള സുരക്ഷാ ഭീഷണിയും അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചയാകുകയാണ്. സംഭവത്തിന് പിന്നാലെ പാകിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കാൻ ഝലം ജില്ലാ പോലീസ് ഉത്തരവിട്ടു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.










