ന്യൂഡൽഹി : മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഡൽഹിയിലെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്. ഇന്ത്യാ സന്ദർശനത്തിന്റെ ആദ്യഘട്ടമായി അദ്ദേഹം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ആകെ 21 ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ലോകം മുഴുവൻ സംഘർഷങ്ങളും രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും കൊണ്ട് മല്ലിടുന്ന സമയത്ത്, ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിന്റെയും സ്ഥിരതയുടെയും സന്ദേശം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്ങിനൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി. ഡൽഹി സന്ദർശനത്തിന് പിന്നാലെ അന്താരാഷ്ട്ര സൗര സഖ്യത്തിലും , ഇന്തോ-പസഫിക് ഓഷ്യൻ ഇനിഷ്യേറ്റീവിലും ദക്ഷിണ കൊറിയ ഔദ്യോഗികമായി ചേർന്നു. വ്യാപാരം, നിക്ഷേപം, നിർണ്ണായക ധാതുക്കൾ എന്നിവയിൽ സഹകരിക്കാൻ മന്ത്രിതല ‘ഇൻഡസ്ട്രിയൽ കോപ്പറേഷൻ കമ്മിറ്റി’ രൂപീകരിക്കാനും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. കപ്പൽ നിർമ്മാണം, പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റം, ആണവോർജ്ജം, ക്ലീൻ എനർജി മേഖലയിലെ സഹകരണം, കൊറിയൻ കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ സാമ്പത്തിക സഹായം കല, കായികം, ടൂറിസം മേഖലകളിലെ കൈമാറ്റം എന്നീ വിഷയങ്ങളിലും വിവിധ ധാരണ പത്രങ്ങൾ ഒപ്പുവച്ചു.
സെമികണ്ടക്ടറുകൾ, നിർമ്മിത ബുദ്ധി (AI), ക്വാണ്ടം കമ്പ്യൂട്ടിംഗ് എന്നിവയിൽ സംയുക്ത ഗവേഷണത്തിനായി ഇന്ത്യയും ദക്ഷിണ കൊറിയയും കരാർ ഒപ്പിട്ടു. കൂടാതെ 2010-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പരിഷ്കരിക്കാനുള്ള ചർച്ചകൾ അടുത്ത വർഷം ആദ്യത്തോടെ പൂർത്തിയാക്കാനും തീരുമാനിച്ചു. ഇന്ത്യയെ ‘ഗ്ലോബൽ സൗത്തിന്റെ’ നേതാവായി പ്രസിഡന്റ് ലീ വിശേഷിപ്പിച്ചു. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത് 2047’ എന്ന കാഴ്ചപ്പാടിനെ അദ്ദേഹം അഭിനന്ദിച്ചു. “സാങ്കേതിക വിദ്യയിലും സാംസ്കാരിക രംഗത്തും മുൻപന്തിയിലുള്ള കൊറിയയും, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ഇന്ത്യയും തമ്മിലുള്ള ബന്ധം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്താകും,” എന്നും അദ്ദേഹം കൂട്ടിചേർത്തു.









