ഐടി ഭീമനായ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റിൽ അരങ്ങേറിയ ലൈംഗികാതിക്രമത്തിന്റെയും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. പീഡനത്തിനിരയായ യുവതി പോലീസിന് നൽകിയ മൊഴിയിലെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജോലിയിൽ പുതിയതായി പ്രവേശിച്ച തന്നെ സഹപ്രവർത്തകർ എങ്ങനെയൊക്കെയാണ് വേട്ടയാടിയതെന്ന് യുവതി വെളിപ്പെടുത്തി. സാരി വലിച്ചുനീട്ടുക, ശരീരത്തിൽ മോശമായി സ്പർശിക്കുക, ഭർത്താവിനെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക തുടങ്ങി അങ്ങേയറ്റം ക്രൂരമായ നടപടികളാണ് ഓഫീസിനുള്ളിൽ നടന്നത്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ നേരിട്ട് ഇടപെടുകയും ഇത് ‘കോർപ്പറേറ്റ് ജിഹാദ്’ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തതോടെ സംഭവം രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
വിവാഹം കഴിഞ്ഞ് അധികം വൈകാതെയാണ് യുവതി ടിസിഎസിൽ അസോസിയേറ്റായി ചേരുന്നത്. പരിശീലന കാലയളവ് മുതൽ തന്നെ ഷാരൂഖ് ഖുറേഷി, ജയേഷ് ഗുഞ്ജാൽ എന്നീ ട്രെയിനിംഗ് ലീഡർമാരുടെ നേതൃത്വത്തിൽ പീഡനം തുടങ്ങിയിരുന്നു. ഇതിനിടെ ലോൺ വിഭാഗം തലവനായ റാസ മേനോൻ എന്നയാൾ യുവതിയെ നിരന്തരം ശല്യം ചെയ്യുമായിരുന്നു. ഭർത്താവ് പുനെയ്‌ലായതിനാൽ തനിച്ച് കഴിയുന്നതിനെക്കുറിച്ച് മോശമായ കമന്റുകൾ പറയുകയും ഹണിമൂൺ വിശേഷങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. യുവതിക്ക് ഇയാൾ ‘പ്ലെയർ’ എന്നൊരു വിളിപ്പേരും നൽകി. ഈ വർഷം ഗുഡി പാഡ്‌വ ദിനത്തിൽ സാരി ധരിച്ചെത്തിയ യുവതിയുടെ പല്ലു (സാരിത്തലപ്പ്) റാസ മേനോൻ പിടിച്ചുവലിക്കുകയും മോശമായ രീതിയിൽ നോക്കി ചിരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
മറ്റൊരു സഹപ്രവർത്തകനായ ആസിഫ് അൻസാരി യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിക്കുകയും ‘സീറോ ഫിഗർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. “ഭർത്താവിന് ഭക്ഷണം പാകം ചെയ്യുന്നത് പോലെ എനിക്കും ഭക്ഷണം നൽകണം, പഴയ കാമുകന്മാരെ പോലെ ഒരാളെക്കൂടി കൂടെക്കൂട്ടുന്നതിൽ എന്താണ് തെറ്റ്, നിന്റെ ശാരീരിക ആവശ്യങ്ങൾ ഞാൻ നിറവേറ്റാം” എന്നിങ്ങനെ അങ്ങേയറ്റം അശ്ലീലമായ കാര്യങ്ങളാണ് ആസിഫ് പറഞ്ഞിരുന്നത്. ഇതിനുപുറമെ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായും മൊഴിയിലുണ്ട്. ഇതിനെതിരെയെല്ലാം പ്രതികരിച്ചപ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നായിരുന്നു ഭീഷണി. ഇൻസ്റ്റാഗ്രാമിലും ലിങ്ക്ഡ്ഇന്നിലും നിരന്തരം പിന്തുടർന്ന് ശല്യം ചെയ്തതായും യുവതി പറഞ്ഞു.
സംഭവത്തിൽ നാസിക് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (SIT) ഇതിനോടകം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഒരു വനിതാ ഓപ്പറേഷൻസ് മാനേജരും ഉൾപ്പെടുന്നു. പീഡന പരാതികൾക്ക് പുറമെ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചതിനും ഒൻപതോളം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിസിഎസ് പോലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ഇത്തരമൊരു ഗൂഢസംഘം പ്രവർത്തിച്ചിരുന്നത് വലിയ നടുക്കമാണ് ഐടി ലോകത്ത് ഉണ്ടാക്കിയിരിക്കുന്നത്. കുറ്റാരോപിതരായ ജീവനക്കാരെ ടിസിഎസ് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും മുൻപ് നൽകിയ പരാതികളിൽ കമ്പനി വേണ്ടത്ര നടപടിയെടുത്തില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാൽ ഇങ്ങനെയൊരു പരാതി മുൻപ് തങ്ങളുടെ എത്തിക്സ് കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ വാദം. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.








