തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന്റെ ഗുരുവായൂർ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകകെ മർദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. മാദ്ധ്യമപ്രവർത്തകരെ മർദിച്ചത് ദേവസ്വം ജീവനക്കാരല്ലെന്നും മറിച്ച് മാർക്സിസ്റ്റ് പാർട്ടിയുടെ കാവൽക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂട ഭീകരതയുടെ ആൾരൂപങ്ങളാണ് ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകന്റെ ക്ഷേത്രദർശനം അതീവ രഹസ്യമായി സൂക്ഷിക്കാൻ ശ്രമിച്ചതും ദൃശ്യങ്ങൾ പകർത്തിയവരെ കൈയേറ്റം ചെയ്തതും ജനാധിപത്യവിരുദ്ധമാണ്. ദൃശ്യങ്ങൾ ബലമായി ഡിലീറ്റ് ചെയ്യിച്ച ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. സാധാരണ നിലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ പ്രതിഷേധിക്കാറുള്ള സംഘടനകൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണ്. ജനം ടിവി പ്രതിനിധിക്ക് നേരെ നടന്ന ആക്രമണത്തിൽ മാധ്യമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“പിണറായി വിജയന്റെ സങ്കടം ബോധിപ്പിക്കാനാണ് മകനെ ഗുരുവായൂരിലേക്ക് പറഞ്ഞയച്ചത്” എന്ന് പരിഹസിച്ച ഗോപാലകൃഷ്ണൻ, ഭക്തിയും രാഷ്ട്രീയവും തമ്മിലുള്ള ഇരട്ടത്താപ്പാണ് സിപിഎമ്മിന്റേതെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകൻ ക്ഷേത്രത്തിൽ പോകുന്നതിനെ ആരും എതിർക്കുന്നില്ല, എന്നാൽ അത് പകർത്തുന്നവരെ ക്രൂരമായി മർദിക്കുകയും ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് ഫാസിസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.












