തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ ‘ഭീകരവാദി’ പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു. ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ബിജെപി-എഐഎഡിഎംകെ സഖ്യത്തെ വിമർശിക്കവെയാണ് ഖാർഗെ പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്.
“എങ്ങനെയാണ് എഐഎഡിഎംകെക്ക് മോദിയുമായി കൈകോർക്കാൻ കഴിയുന്നത്? അദ്ദേഹം ഒരു ഭീകരവാദിയാണ്. അദ്ദേഹമോ അദ്ദേഹത്തിന്റെ പാർട്ടിയോ സമത്വത്തിലും നീതിയിലും വിശ്വസിക്കുന്നില്ല. അങ്ങനെയുള്ളവരുമായി സഖ്യം ചേരുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതിന് തുല്യമാണ്,” ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി സ്ത്രീവിരുദ്ധനാണെന്നും മനുസ്മൃതിയിൽ വിശ്വസിക്കുന്ന നുണയനാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
പരാമർശം ബിജെപി വലിയ ആയുധമാക്കിയതോടെ ഖാർഗെ വിശദീകരണവുമായി രംഗത്തെത്തി. “പ്രധാനമന്ത്രി തന്റെ എതിരാളികളെ എപ്പോഴും ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ആദായനികുതി വകുപ്പ്, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അദ്ദേഹം എതിരാളികളെ വേട്ടയാടുന്നു. അദ്ദേഹം ഭയപ്പെടുത്തുന്നു എന്ന അർത്ഥത്തിലാണ് താൻ സംസാരിച്ചത്,” എന്ന് ഖാർഗെ വ്യക്തമാക്കി.
ഖാർഗെയുടെ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ രംഗത്തെത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെ ‘ഭീകരവാദി’ എന്ന് വിളിച്ചത് രാജ്യത്തെ ജനങ്ങളെ അപമാനിക്കലാണെന്നും ഖാർഗെ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ രാഷ്ട്രീയ തകർച്ചയാണ് ഇത്തരം തരംതാണ വാക്കുകളിലൂടെ പുറത്തുവരുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും വിമർശിച്ചു.










