ന്യൂഡൽഹി : തൃശ്ശൂരിൽ വെടിക്കെട്ട് പുരയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് അറിയിച്ചു. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റ 40-ഓളം പേരിൽ അഞ്ചുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രത്യേക ബേൺസ് യൂണിറ്റിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ പലരെയും തിരിച്ചറിയാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു. സ്ഫോടകവസ്തു നിയമങ്ങൾ ലംഘിച്ചാണോ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് പരിശോധിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) ഉദ്യോഗസ്ഥർ ബുധനാഴ്ച സംഭവസ്ഥലം സന്ദർശിക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിന് കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും ഏർപ്പെടുത്താൻ തീരുമാനമായി.









