പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ഭീകരവാദി’ എന്ന് വിളിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് ഓരോ ദിവസവും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം തകർക്കുകയാണെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് ഖാർഗെ അപമാനിച്ചതെന്നും അമിത് ഷാ പറഞ്ഞു. തന്റെ ഔദ്യോഗിക ‘X’ അക്കൗണ്ടിലൂടെയായിരുന്നു ഷായുടെ പ്രതികരണം.
“കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പൊതുപ്രവർത്തനത്തിന്റെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയെ ഭീകരവാദി എന്ന് വിളിക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണ്. കഴിഞ്ഞ 12 വർഷമായി രാജ്യത്തെ ഭീകരവാദം അടിച്ചമർത്താൻ നേതൃത്വം നൽകുന്ന മോദിജിയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് ജനങ്ങൾ പൊറുക്കില്ല. ഓരോ തവണ കോൺഗ്രസ് മോദിജിയെ അധിക്ഷേപിക്കുമ്പോഴും ഇന്ത്യയിലെ ജനങ്ങളാണ് അവർക്ക് മറുപടി നൽകുന്നത്. ഇത്തവണയും അത് സംഭവിക്കും,” അമിത് ഷാ വ്യക്തമാക്കി.
മല്ലികാർജുൻ ഖാർഗെയുടെ പരാമർശം കോൺഗ്രസ് നേതൃത്വത്തിന്റെ രോഗാതുരമായ മാനസികാവസ്ഥയെയാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സി.ആർ. കേശവൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു ഖാർഗെയുടെ വിവാദ പ്രസംഗം. ബിജെപി-എഐഎഡിഎംകെ സഖ്യത്തെ വിമർശിക്കുന്നതിനിടയിലാണ് മോദിയെ അദ്ദേഹം ഭീകരവാദി എന്ന് വിശേഷിപ്പിച്ചത്. എന്നാൽ വിവാദമായതോടെ ഖാർഗെ വിശദീകരണവുമായി എത്തി.
“പ്രധാനമന്ത്രി ഒരു ഭീകരവാദിയാണെന്ന് താൻ ഉദ്ദേശിച്ചിട്ടില്ല. അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുന്നു എന്നാണ് താൻ പറഞ്ഞത്. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളെ ഉപയോഗിച്ച് അദ്ദേഹം എതിരാളികളെ ഭീഷണിപ്പെടുത്തുകയാണ്,” ഖാർഗെ പറഞ്ഞു.








