ടെഹ്റാൻ : രണ്ടാം ഘട്ട ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കെ അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ഇറാന്റെ ഡ്രോണുകളും മിസൈലുകളും ഇസ്രായേലിനും അമേരിക്കയ്ക്കും ‘കയ്പേറിയ പരാജയം’ സമ്മാനിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി മുന്നറിയിപ്പ് നൽകി. അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് ഇറാനെ ആക്രമിക്കാൻ അമേരിക്കയെ അനുവദിച്ചാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദനം പാടെ അവസാനിപ്പിക്കുമെന്ന് ഐആർജിസി ജനറൽ മജിദ് മൂസവിയും ഭീഷണി മുഴക്കി.
യുദ്ധക്കളത്തിൽ ഇതുവരെ പ്രയോഗിക്കാത്ത പുതിയ ‘കാർഡുകൾ’ തങ്ങളുടെ പക്കലുണ്ടെന്ന് ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി സൂചിപ്പിച്ചു. ഇസ്‌ലാമാബാദിൽ നടക്കേണ്ട ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുന്നത് നയതന്ത്ര ശ്രമങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. അമേരിക്കയുടെ മോശം പെരുമാറ്റവും ചരിത്രപരമായ അവിശ്വാസവുമാണ് ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഇറാൻ കാരണമായി പറയുന്നത്. ഒമാൻ കടലിൽ വെച്ച് ഇറാനിയൻ ചരക്കുകപ്പലായ ‘തൗസ്ക’ അമേരിക്കൻ നാവികസേന പിടിച്ചെടുത്തത് വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിക്കുന്നു. ഇത് കടൽക്കൊള്ളയാണെന്ന് ആരോപിച്ച് ഇറാൻ ഐക്യരാഷ്ട്രസഭയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ, ഏപ്രിൽ 22-ന് അവസാനിക്കേണ്ടിയിരുന്ന രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനിശ്ചിതകാലത്തേക്ക് നീട്ടിയിട്ടുണ്ട്. വെടിനിർത്തൽ നീട്ടിയെങ്കിലും ഇറാന്റെ ഭാഗത്തുനിന്ന് കൃത്യമായ നിർദ്ദേശങ്ങൾ വരുന്നത് വരെ ഉപരോധം തുടരുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പാകിസ്ഥാൻ സന്ദർശനം നിലവിൽ റദ്ദാക്കിയിരിക്കുകയാണ്.








