മുംബൈ : 2006-ലെ മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ നിർണ്ണായക വിധിയുമായി ബോംബെ ഹൈക്കോടതി. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന അവസാനത്തെ നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും അവർക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. കേസിൽ വിചാരണ നേരിട്ടിരുന്ന മനോഹർ നർവാരിയ, രാജേന്ദ്ര ചൗധരി, ധൻ സിംഗ്, ലോകേഷ് ശർമ്മ എന്നിവരെയാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.
2006 സെപ്റ്റംബർ 8-ന് മഹാരാഷ്ട്രയിലെ മാലേഗാവിനെ നടുക്കിയ സ്ഫോടനക്കേസിലാണ് ഹൈക്കോടതിയുടെ നിർണായക വിധി. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ശ്യാം ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രത്യേക കോടതി പ്രതികൾക്കെതിരെ ചുമത്തിയ കൊലപാതകം, ഗൂഢാലോചന, യുഎപിഎ തുടങ്ങിയ കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ദൃക്‌സാക്ഷികൾ ഇല്ലെന്നതും മറ്റ് സാങ്കേതിക വശങ്ങളും പരിഗണിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.
2006 സെപ്റ്റംബർ 8-ന് മാലേഗാവിലെ ഹമീദിയ പള്ളിയുടെ പരിസരത്ത് നടന്ന സ്ഫോടനത്തിൽ 31 പേർ മരിക്കുകയും 312 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (ATS) ആദ്യം ഒമ്പത് മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ 2011-ൽ കേസ് ഏറ്റെടുത്ത നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി മനോഹർ നർവാരിയ ഉൾപ്പെടെയുള്ള നാല് പേരെ അറസ്റ്റ് ചെയ്യുകയും നേരത്തെ അറസ്റ്റിലായ 9 പ്രതികളെ വിട്ടയക്കുകയും ചെയ്തു. എൻഐഎ അന്ന് അറസ്റ്റ് ചെയ്ത പ്രതികൾക്ക് എതിരെ യാതൊരു തെളിവുകളും ഇല്ല എന്നാണ് ഇപ്പോൾ കോടതി വ്യക്തമാക്കിയിരിക്കുന്നത്.








