വാഷിംഗ്ടൺ : ഇറാൻ എതിരായുള്ള യുദ്ധം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ദീർഘകാലമായുള്ള പദ്ധതി ആയിരുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി. നേരത്തെ മൂന്ന് അമേരിക്കൻ പ്രസിഡണ്ട്മാർ നെതന്യാഹുവിന്റെ ഈ ആവശ്യം നിരസിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ നെതന്യാഹുവിന്റെ ആക്രമണ പ്ലാൻ നേരിട്ട് നിരസിച്ചിരുന്നുവെന്നാണ് ജോൺ കെറി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
പതിറ്റാണ്ടുകളായി ഇറാനെ ആക്രമിക്കാൻ നെതന്യാഹു അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു എന്നും ജോൺ കെറി സൂചിപ്പിച്ചു. നാല് പ്രധാന ലക്ഷ്യങ്ങളാണ് നെതന്യാഹുവിന് ഉണ്ടായിരുന്നത്. ഇറാനിയൻ നേതൃത്വത്തെ വധിക്കുക,
ഭരണകൂട മാറ്റം പ്രേരിപ്പിക്കുക,
ഇറാന്റെ സൈനിക ശേഷി നശിപ്പിക്കുക,
ജനകീയ വിപ്ലവം സൃഷ്ടിക്കുക എന്നിവയായിരുന്നു നെതന്യാഹു ലക്ഷ്യം ഇട്ടിരുന്നത് എന്നും ജോൺ കെറി സൂചിപ്പിച്ചു.
മുൻഗാമികൾ അപകടകരമെന്ന് കരുതി തള്ളിക്കളഞ്ഞ ഈ പദ്ധതിക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാത്രമാണ് പച്ചക്കൊടി കാട്ടിയതെന്നും ജോൺ കെറി വ്യക്തമാക്കി. 2026 ഫെബ്രുവരി 28-നാണ് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ വൻതോതിലുള്ള സൈനിക നടപടി ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമേനിയും നിരവധി ഉന്നത നേതാക്കളും കൊല്ലപ്പെട്ടു.








