പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ ബംഗാളിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ‘ഝാൽമുരി’യെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു. ഝാർഗ്രാമിലെ റോഡരികിൽ വാഹനം നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാൽമുരി കഴിച്ചതാണ് മമത ബാനർജിയെയും തൃണമൂൽ കോൺഗ്രസിനെയും ചൊടിപ്പിച്ചിരിക്കുന്നത്. താൻ ഝാൽമുരി കഴിച്ചപ്പോൾ അതിന്റെ എരിവ് തൃണമൂൽ കോൺഗ്രസിനാണ് അനുഭവപ്പെട്ടതെന്ന് കൃഷ്ണനഗറിൽ നടന്ന കൂറ്റൻ ജനസഭയെ അഭിസംബോധന ചെയ്യവെ മോദി പരിഹസിച്ചു. ബംഗാളിന്റെ മണ്ണും മനസ്സും ബിജെപിക്കൊപ്പമാണെന്നും മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഝാൽമുരിക്കൊപ്പം വിജയത്തിന്റെ മധുരവും താൻ വിതരണം ചെയ്യുമെന്നും ആത്മവിശ്വാസത്തോടെ പ്രധാനമന്ത്രി പറഞ്ഞു.
ബംഗാളിലെ സാധാരണക്കാരോട് ചേർന്നുനിൽക്കാനുള്ള മോദിയുടെ ശ്രമങ്ങളെ പരിഹസിച്ച തൃണമൂൽ കോൺഗ്രസിന് കൃത്യമായ മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്. “ഞാൻ ജനങ്ങൾക്കൊപ്പം ചേർന്ന് ഝാൽമുരി കഴിച്ചപ്പോൾ ചിലർക്ക് വലിയ അസ്വസ്ഥതയുണ്ടായി. ബംഗാളിന്റെ സംസ്കാരത്തെയും ജനങ്ങളെയും സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ അവരോടൊപ്പം സമയം ചെലവഴിക്കുന്നത്. എന്നാൽ അഴിമതിയിൽ മുങ്ങിയ തൃണമൂലിന് ജനങ്ങളുടെ ഈ സ്നേഹം മനസ്സിലാകില്ല” – മോദി പറഞ്ഞു. ബംഗാളിൽ മാറ്റത്തിന്റെ കാറ്റ് വീശിക്കഴിഞ്ഞു എന്നും സിൻഡിക്കേറ്റ് രാജിനും തൊഴിലില്ലായ്മയ്ക്കും അന്ത്യം കുറിച്ച് സോനാർ ബംഗ്ല പടുത്തുയർത്താൻ ബിജെപി വരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഭാരതീയതയിലും ദേശീയതയിലും വിശ്വസിക്കുന്ന ബംഗാൾ ജനത ഇത്തവണ വിഘടനവാദികളെയും അഴിമതിക്കാരെയും തൂത്തെറിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വികസനത്തിന്റെ പുതിയ പാതയിലേക്ക് ബംഗാളിനെ നയിക്കാൻ ഡബിൾ എഞ്ചിൻ സർക്കാർ അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം ഝാൽമുരി രാഷ്ട്രീയവും ബംഗാളിന്റെ തെരുവുകളിൽ ഇപ്പോൾ സജീവ ചർച്ചയാണ്.











