ബംഗാൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകൃതിഭംഗി ആസ്വദിച്ചും ഗംഗാ നദിക്ക് നന്ദി പറഞ്ഞു കൊൽക്കത്തയിലെ ഹൂഗ്ലി നദീതീരത്ത് സമയം ചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരത്തോണിയിൽ ഇരുന്ന് ക്യാമറയുമായി ഫോട്ടോ എടുക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പശ്ചാത്തലത്തിൽ പ്രസിദ്ധമായ വിദ്യാസാഗർ സേതുവും ദൃശ്യമാണ്.
ഗംഗാ നദി ഓരോ ബംഗാളിയുടെയും ആത്മാവിലൂടെയാണ് ഒഴുകുന്നതെന്ന് മോദി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. “നമ്മുടെ നാഗരികതയുടെ അനശ്വര ചൈതന്യം ഗംഗാജലത്തിലുണ്ട്. ഇന്ന് രാവിലെ ഹൂഗ്ലി നദീതീരത്ത് സമയം ചെലവഴിച്ചപ്പോൾ ഗംഗാ മാതാവിനോട് നന്ദി പറയാൻ എനിക്ക് അവസരം ലഭിച്ചു,” അദ്ദേഹം പറഞ്ഞു. തീരത്തെ വഞ്ചിക്കാരെയും പ്രഭാതസവാരിക്കാരെയും അദ്ദേഹം നേരിൽ കണ്ടു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ പോളിംഗ് ശതമാനം റെക്കോർഡിലെത്തി. ബംഗാളിൽ 91.91% പോളിംഗ് രേഖപ്പെടുത്തി. ഇത് തമിഴ്‌നാട്ടിലെ 84.80 ശതമാനത്തേക്കാൾ കൂടുതലാണ്. ഇത്രയും വലിയ പോളിംഗ് ശതമാനം മാറ്റത്തിനുള്ള ജനവിധിയാണെന്ന് മോദി പറഞ്ഞു. മെയ് 4-ന് വോട്ടെണ്ണുമ്പോൾ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ‘സിൻഡിക്കേറ്റ് ഭരണത്തിന്’ അന്ത്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ തിരഞ്ഞെടുപ്പ് ട്രെൻഡുകൾ തങ്ങൾക്ക് അനുകൂലമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 152 മണ്ഡലങ്ങളിൽ 125 മുതൽ 134 വരെ സീറ്റുകൾ നേടി തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Some more glimpses from Kolkata. Indeed a very special morning at the Hooghly river. pic.twitter.com/D8Wwzy3KsX
— Narendra Modi (@narendramodi) April 24, 2026








