തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെവാർഷിക ദിനാഘോഷ ചടങ്ങിൽ മുൻ സഹതാരങ്ങളായ ദിനേഷ് കാർത്തിക്കിനെയും രവിചന്ദ്രൻ അശ്വിനെയും കുറിച്ച് സംസാരിക്കവെ മുൻ ഇന്ത്യൻ താരം മുരളി വിജയ് വികാരാധീനനായി. ഒരു കളിക്കാരൻ എന്ന നിലയിൽ ദിനേഷ് കാർത്തിക്കിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണയ്ക്കും സഹായങ്ങൾക്കും ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ മുരളി വിജയ് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. തമിഴ്‌നാട് കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് കാർത്തിക്കെന്നും വർഷങ്ങളായി ക്രിക്കറ്റിലെ വലിയ അറിവുകൾ തനിക്ക് പകർന്നുനൽകാൻ അദ്ദേഹം തയ്യാറായിട്ടുണ്ടെന്നും വിജയ് പ്രശംസിച്ചു. കുട്ടിക്കാലം മുതൽക്കേ തനിക്ക് കാർത്തിക്കിനെ അറിയാമെന്നും ഇത് കേൾക്കുമ്പോൾ ചിലർക്ക് അൽപ്പം വിചിത്രമായി തോന്നിയേക്കാമെന്നും പറഞ്ഞ മുരളി വിജയ്, കാർത്തിക്കിനൊപ്പം നോൺ-സ്ട്രൈക്കർ എൻഡിൽ ബാറ്റ് ചെയ്യുന്നത് താൻ ഒരു ആരാധകനെപ്പോലെ ആസ്വദിച്ചിരുന്നുവെന്നും അദ്ദേഹത്തെപ്പോലെ കളിക്കുന്ന മറ്റാരെയും താൻ കണ്ടിട്ടില്ലെന്നും തുറന്നുപറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട വ്യക്തിപരമായ ഒരു വിവാദത്തിന് ശേഷം ഇരുവരും വർഷങ്ങളായി പരസ്പരം സംസാരിക്കാറില്ല എന്ന ഗോസിപ്പുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മുരളി വിജയ്‌യുടെ ഈ അപ്രതീക്ഷിത പ്രതികരണം എന്നത് ശ്രദ്ധേയമാണ്. ദിനേഷ് കാർത്തിക്കിന്റെ മുൻഭാര്യ നികിത വഞ്ചാരയുമായുള്ള മുരളി വിജയ്‌യുടെ ബന്ധത്തെത്തുടർന്ന് കാർത്തിക്കും നികിതയും വിവാഹമോചിതരാവുകയും പിന്നീട് നികിതയും വിജയും വിവാഹം കഴിക്കുകയുമായിരുന്നു. തമിഴ്‌നാടിനും ഇന്ത്യൻ ടീമിനും വേണ്ടി ഒരുമിച്ച് കളിച്ചിരുന്ന രണ്ട് സുഹൃത്തുക്കൾക്കിടയിൽ ഇത് വലിയൊരു വിള്ളൽ ഉണ്ടാക്കിയെങ്കിലും ഇരുവരും മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യ പ്രതികരണങ്ങൾക്ക് മുതിർന്നിരുന്നില്ല. അതുകൊണ്ട് തന്നെ വർഷങ്ങളുടെ അകൽച്ചയ്ക്ക് ശേഷം കാർത്തിക്കിന് വിജയ് നൽകിയ ഈ വൈകാരികമായ ആദരവ് ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടെടുക്കാനുള്ള ഒരു നല്ല ശ്രമമായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.
ചടങ്ങിൽ മറ്റൊരു മുൻ സഹതാരമായ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനെക്കുറിച്ചും മുരളി വിജയ് ഓർമ്മകൾ പങ്കുവെച്ചു. അശ്വിന്റെ കഠിനാധ്വാനവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള കടുത്ത ആഗ്രഹവുമാണ് അദ്ദേഹത്തെ വിജയങ്ങളിൽ എത്തിച്ചതെന്ന് വിജയ് പറഞ്ഞു. ഒരിക്കൽ വൈകിട്ട് പരിശീലനത്തിനായി പോകുമ്പോൾ ബൈക്കിൽ വന്ന അശ്വിൻ തന്നെ നിർത്തി ലിഫ്റ്റ് ചോദിച്ച പഴയ സംഭവം ഓർത്തെടുത്ത വിജയ്, അന്ന് മുതൽക്കേ അശ്വിന് ക്രിക്കറ്റിനോടുള്ള അഭിനിവേശവും കളി മെച്ചപ്പെടുത്താനുള്ള തീക്ഷ്ണമായ ആഗ്രഹവും താൻ ശ്രദ്ധിച്ചിരുന്നുവെന്നും ഇന്നത്തെ യുവതലമുറയ്ക്ക് പിന്തുടരാൻ പറ്റിയ ഏറ്റവും മികച്ച മാതൃകയാണ് അശ്വിനെന്നും കൂട്ടിച്ചേർത്തു.












