ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും രാജ്യസഭാ എംപിയുമായ ഹർഭജൻ സിങ്ങിന് കേന്ദ്ര സുരക്ഷ നൽകാൻ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) തീരുമാനിച്ചു. ഹർഭജൻ സിങ്ങിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സംസ്ഥാന സുരക്ഷ പിൻവലിച്ചതിന് മണിക്കൂറുകൾക്കുള്ളിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഈ തീരുമാനം. ശനിയാഴ്ചയോടെ ഹർഭജൻ സിംഗിന്റെ ജലന്ധറിലെ വസതിയിൽ വിന്യസിച്ചിരുന്ന പത്തോളം പോലീസുകാരെ പഞ്ചാബ് സർക്കാർ തിരിച്ചുവിളിക്കുകയായിരുന്നു.
ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത് മുതൽ ഹർഭജൻ സിംഗിനും മറ്റ് എംപിമാർക്കുമെതിരെ വലിയ രീതിയിലുള്ള പ്രതികാരം നടപടികളാണ് എഎപി സ്വീകരിക്കുന്നത്. ജലന്ധറിലെ ഹർഭജൻ സിംഗിന്റെ വസതിക്ക് മുൻപിൽ പോലും ആം ആദ്മി പാർട്ടിയുടെ പ്രതിഷേധങ്ങൾ അരങ്ങേറി. ഈ കടുത്ത സാഹചര്യത്തിനിടയിൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് നൽകിയിരുന്ന സുരക്ഷ പിൻവലിക്കുക കൂടി ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ സിആർപിഎഫ് സുരക്ഷാ അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്.
എംപിമാരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് കണ്ടതിനെത്തുടർന്ന്, കേന്ദ്ര റിസർവ് പോലീസ് സേന (CRPF) ഞായറാഴ്ച മുതൽ ഹർഭജന്റെ വസതിയുടെയും മറ്റും സുരക്ഷാ ചുമതല ഏറ്റെടുത്തു. ഹർഭജൻ സിംഗ്, അശോക് മിത്തൽ തുടങ്ങിയവരുടെ വീടുകൾക്ക് പുറത്ത് എഎപി പ്രവർത്തകർ പ്രതിഷേധിക്കുകയും മതിലുകളിൽ “ഗദ്ദാർ” (ചതിയൻ) എന്ന് സ്പ്രേ പെയിന്റ് അടിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സുരക്ഷാ കവചം നൽകിയതിലൂടെ ഈ നേതാക്കളുടെ രാഷ്ട്രീയ സുരക്ഷിതത്വം കൂടി ഉറപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പഞ്ചാബിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ഹർഭജൻ സിംഗിനെപ്പോലുള്ളവരുടെ സാന്നിധ്യം ബിജെപിക്ക് ഗുണകരമായേക്കും.








