പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കെ തൃണമൂൽ കോൺഗ്രസ് ഉയർത്തുന്ന വ്യാജ പ്രചരണങ്ങളുടെ മുനയൊടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളിലെ മത്സ്യ-മാംസ വിഭവങ്ങൾ നിരോധിക്കുമെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനകൾക്ക് മറുപടിയായി, മാംസം പ്രസാദമായി നൽകുന്ന ചരിത്രപ്രസിദ്ധമായ തന്താനിയ കാളിബാരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി. നോർത്ത് കൊൽക്കത്തയിലെ റോഡ്ഷോയ്ക്ക് മുന്നോടിയായാണ് 300 വർഷത്തിലേറെ പഴക്കമുള്ള ഈ പുരാതന ക്ഷേത്രത്തിൽ മോദി എത്തിയത്.
1703-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ഏറ്റവും പഴയ കാളി ക്ഷേത്രങ്ങളിലൊന്നാണ് തന്താനിയ കാളിബാരി. മാ സിദ്ധേശ്വരിയായി കാളിയെ ആരാധിക്കുന്ന ഇവിടെ മാംസാഹാരം പ്രസാദമായി നൽകുന്ന അപൂർവ്വമായ ആചാരമാണുള്ളത്. ശ്രീരാമകൃഷ്ണ പരമഹംസരുമായി അടുത്ത ബന്ധമുള്ള ഈ ക്ഷേത്രം ബംഗാളിന്റെ ആത്മീയതയുടെയും സാംസ്കാരിക സ്വത്വത്തിന്റെയും അടയാളമാണ്. തൃണമൂൽ കോൺഗ്രസ് ഭരണകൂടം ജനങ്ങൾക്കിടയിൽ ഭീതി പടർത്താൻ നടത്തുന്ന ‘ഭക്ഷണ നിരോധന’ ആരോപണങ്ങൾ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ബംഗാളിന്റെ തനതായ ഭക്ഷണശീലങ്ങളെ പാർട്ടി ആദരിക്കുന്നുവെന്നും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള മമതയുടെ നീക്കം വിജയിക്കില്ലെന്നും കേന്ദ്രമന്ത്രി സുകാന്ത മജൂംദാറും സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും പറഞ്ഞു.
നേരത്തെ, ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ളവർ കൊൽക്കത്തയിൽ പരസ്യമായി മീൻ കൂട്ടിയുള്ള ഭക്ഷണം കഴിച്ച് തൃണമൂലിന്റെ പ്രചരണത്തെ പ്രതിരോധിച്ചിരുന്നു. നാഗാലാൻഡ് മന്ത്രിയും ബിജെപി നേതാവുമായ ടെംജെൻ ഇംന അലോങും മമതയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. താൻ ബിജെപിയിൽ ആണെന്നും എന്നാൽ മാംസാഹാരം കഴിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു. ക്ഷേത്രത്തിൽ എത്തിയ പ്രധാനമന്ത്രി വിഗ്രഹത്തിൽ പുഷ്പമാല ചാർത്തുകയും ആരതി ഉഴിയുകയും ചെയ്തു. രാജ്യത്തിന്റെ ക്ഷേമത്തിനായാകും മോദി പ്രാർത്ഥിച്ചതെന്ന് ക്ഷേത്ര പൂജാരി ഗുണസേന്ദു ഭട്ടാചാര്യ പറഞ്ഞു.
ബംഗാളിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഹനിക്കാൻ ബിജെപി ഒരിക്കലും മുതിരില്ലെന്ന് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം അടിവരയിടുന്നു. പ്രീണന രാഷ്ട്രീയത്തിന് വേണ്ടി സനാതന ധർമ്മത്തിലെ വൈവിധ്യങ്ങളെ വളച്ചൊടിക്കുന്ന തൃണമൂൽ നയങ്ങൾക്കെതിരെയുള്ള ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.










