പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ച മമത സർക്കാരിന്റെ ‘ജംഗിൾ രാജ്’ അവസാനിപ്പിക്കുമെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഓരോ ഗുണ്ടയെയും ബലാത്സംഗം ചെയ്യുന്നവനെയും മാളത്തിൽ കയറി വേട്ടയാടി പിടിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നോർത്ത് 24 പർഗാനാസിലെ ബൻഗാവോണിൽ നടന്ന കൂറ്റൻ ജനസഞ്ചയത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിൽ നമ്മുടെ സഹോദരിമാർ അനുഭവിച്ച ക്രൂരതയ്ക്കും അപമാനത്തിനും മെയ് 4-ന് ശേഷം ബിജെപി സർക്കാർ കണക്ക് ചോദിക്കുമെന്ന് മോദി ഉറപ്പിച്ചു പറഞ്ഞു.
ബംഗാളിലെ സ്ത്രീശക്തിയെ ശാക്തീകരിക്കാൻ വിപ്ലവകരമായ ക്ഷേമപദ്ധതികളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. ബിജെപി സർക്കാർ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിവർഷം 36,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കും. കൂടാതെ സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തും. “ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണഫലങ്ങൾ ബംഗാളിലെ മാതൃശക്തിക്ക് ഇരട്ടിയായി ലഭിക്കും,” അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാരുടെ ശമ്പളം വർദ്ധിപ്പിക്കുമെന്നും ഗർഭകാലത്ത് 21,000 രൂപയുടെ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് ബിരുദ പഠനത്തിന് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയും സ്തനാർബുദ പരിശോധനയും വാക്സിനേഷനും സൗജന്യമായി നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സ്ത്രീകളുടെ സ്വയംതൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 75 ലക്ഷം സ്ത്രീകൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപയിലധികം വരുമാനം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പിലാക്കും. ബിസിനസ്സ് തുടങ്ങാൻ ഈടില്ലാതെ 20 ലക്ഷം രൂപ വരെ ബാങ്ക് ലോൺ നൽകും. “ഈ ലോണിന് ബാങ്കിന് ഗാരന്റി വേണം. എന്റെ സഹോദരിമാരേ, നിങ്ങൾ ആർക്കും ഗാരന്റി നിൽക്കേണ്ടതില്ല, നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ സഹോദരൻ മോദി ഗാരന്റി നിൽക്കും,” എന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്.
ബംഗാളിന്റെ സാംസ്കാരികവും കായികവുമായ പാരമ്പര്യത്തെ തൃണമൂൽ സിൻഡിക്കേറ്റുകൾ തകർത്തുവെന്നും മോദി കുറ്റപ്പെടുത്തി. മാസങ്ങൾക്ക് മുമ്പ് കൊൽക്കത്ത സ്റ്റേഡിയത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട തർക്കങ്ങളും അക്രമങ്ങളും ആഗോളതലത്തിൽ ബംഗാളിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചു. ഇത് ടിഎംസിയുടെ ‘മഹാ ജംഗിൾരാജിന്റെ’ ഫലമാണ്. ഇതിന് പകരമായി ‘ഖേലോ ഇന്ത്യ’ പദ്ധതിയിലൂടെ ബംഗാളിൽ പുതിയ കായിക സംസ്‌കാരം വളർത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. യുവജനങ്ങളുടെ സർഗ്ഗാത്മകതയെ ബിജെപി പ്രോത്സാഹിപ്പിക്കും. സോഷ്യൽ മീഡിയ റീലുകളെയും ഉള്ളടക്ക നിർമ്മാണത്തെയും ബംഗാളിന്റെ സാമ്പത്തിക കരുത്താക്കി മാറ്റും. ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ 91.78 ശതമാനം പോളിംഗ് മമതയുടെ പതനത്തിന്റെ തുടക്കമാണെന്നും ഭാരതീയ ദേശീയതയുടെ വിജയമാണെന്നും അദ്ദേഹം പ്രസംഗത്തിൽ അടിവരയിട്ടു.










