ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ പാർട്ടിക്കുള്ളിലെ കടുത്ത അവഗണനയും ‘ടോക്സിക്’ തൊഴിൽ സാഹചര്യവും തുറന്നുപറഞ്ഞ് രാഘവ് ചദ്ദ. എഎപി വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ചദ്ദ മൗനം വെടിഞ്ഞത്. തന്റെ ജീവിതത്തിന്റെ 15 വർഷം നൽകിയ പാർട്ടി ഇപ്പോൾ അഴിമതിയുടെയും സ്വേച്ഛാധിപത്യത്തിന്റെയും കേന്ദ്രമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയതയിലും സുതാര്യതയിലും വിശ്വസിക്കുന്ന ഒരാൾക്ക് ആം ആദ്മി പാർട്ടിയിൽ തുടരാനാകാത്ത സാഹചര്യമാണെന്ന് ചദ്ദ വ്യക്തമാക്കി. പാർലമെന്റിൽ സംസാരിക്കുന്നതിൽ നിന്നും ജോലി ചെയ്യുന്നതിൽ നിന്നും തന്നെ തടഞ്ഞതായും അദ്ദേഹം ആരോപിച്ചു. “ഞാൻ രാഷ്ട്രീയത്തിൽ വന്നത് കരിയർ ഉണ്ടാക്കാനല്ല, ഒരു രാജ്യസ്നേഹിയായി സേവനം ചെയ്യാനാണ്. എന്നാൽ ഇന്ന് എഎപി പഴയ പാർട്ടിയല്ല. അവിടെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷമാണ്. ശരിയായ മനുഷ്യൻ തെറ്റായ പാർട്ടിയിൽ അകപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ,” ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
രാഘവ് ചദ്ദയോടൊപ്പം മറ്റ് ആറ് എംപിമാർ കൂടി എഎപി വിട്ടത് കെജ്രിവാളിന് ഏറ്റ കനത്ത പ്രഹരമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ഒരാൾക്ക് തെറ്റ് പറ്റാം, എന്നാൽ ഏഴ് എംപിമാർക്ക് ഒരേപോലെ തെറ്റ് പറ്റില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഭയം കൊണ്ടല്ല, മറിച്ച് പാർട്ടിയോടുള്ള കടുത്ത നിരാശയും അറപ്പും മൂലമാണ് താൻ പുറത്തുവന്നതെന്ന് ചദ്ദ വ്യക്തമാക്കി.
അഴിമതി വിരുദ്ധ പോരാട്ടമെന്ന പേരിൽ അധികാരത്തിൽ വന്ന എഎപി ഇന്ന് ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്നും മോദി സർക്കാരിന്റെ വികസന രാഷ്ട്രീയത്തോടൊപ്പം ചേർന്ന് രാജ്യസേവനം ചെയ്യാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഉയർത്തുന്ന ജനകീയ വിഷയങ്ങൾക്കും ദേശീയതയ്ക്കും ജനങ്ങൾ പിന്തുണ നൽകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ യുവനേതാവ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ എഎപി വിട്ട് ബിജെപി പാളയത്തിൽ എത്തുമെന്നാണ് സൂചന.











