കൊൽക്കത്ത: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസ് മുഴക്കിയ വിപ്ലവ മന്ത്രം പുതിയൊരു അർത്ഥതലത്തിൽ ബംഗാളിന്റെ മണ്ണിൽ വീണ്ടും മുഴങ്ങുന്നു. “നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം” എന്ന നേതാജിയുടെ വാക്കുകളെ അനുസ്മരിപ്പിച്ചുകൊണ്ട്, “നിങ്ങൾ എനിക്ക് വോട്ട് നൽകൂ, തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയിൽ നിന്നും അക്രമഭരണത്തിൽ നിന്നും ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ബംഗാളിലെ മതുവാ വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള താക്കൂർനഗറിൽ നടന്ന കൂറ്റൻ ജനസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസിന്റെ ഭരണം ബംഗാളിനെ ഒരു ‘മഹാ ജംഗിൾ രാജ്’ ആക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീപീഡനം, തൊഴിലില്ലായ്മ, അഴിമതി എന്നിവയിൽ നിന്ന് ബംഗാളിനെ മോചിപ്പിക്കാൻ ബിജെപിക്ക് വോട്ട് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
അഭയാർത്ഥികളായി എത്തിയ മതുവാ-നമശൂദ്ര വിഭാഗങ്ങൾക്ക് പൗരത്വ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ പൗരത്വം ഉറപ്പാക്കുമെന്ന് മോദി ആവർത്തിച്ചു. “ഇത് മോദിയുടെ ഗ്യാരണ്ടിയാണ്,” അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് മതുവാ വോട്ടർമാരെ നീക്കം ചെയ്ത ഭരണകൂട നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ഭാരതത്തിന്റെ മണ്ണിലേക്ക് വ്യാജരേഖകളുമായി കടന്നുകൂടിയ അനധികൃത കുടിയേറ്റക്കാർ ഏപ്രിൽ 29-നകം ബംഗാൾ വിടണമെന്ന് പ്രധാനമന്ത്രി കർശന മുന്നറിയിപ്പ് നൽകി. മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്യാമപ്രസാദ് മുഖർജിയെയും നേതാജിയെയും സ്മരിച്ചുകൊണ്ട് ബംഗാളിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂലിന്റെ പ്രീണന രാഷ്ട്രീയം ബംഗാളിന്റെ അസ്തിത്വത്തിന് ഭീഷണിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി നടന്ന ഈ റാലി, സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.










