വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് പുത്തൻ വേഗതയേകി സിക്കിമിൽ 4,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിന്റെ 50-ാം സംസ്ഥാന രൂപീകരണ വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഈ വൻ പ്രഖ്യാപനങ്ങൾ നടത്തിയത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഭാരതത്തിന്റെ ‘അഷ്ടലക്ഷ്മികൾ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തന്റെ സർക്കാർ ‘ആക്ട് ഈസ്റ്റ്’ (Act East) നയത്തിൽ നിന്ന് ‘ആക്ട് ഫാസ്റ്റ്’ (Act Fast) എന്ന രീതിയിലേക്ക് മാറിയെന്നും ഉറപ്പിച്ചു പറഞ്ഞു.
കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയെ ഉണർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ നിന്ന് സിക്കിമിലേക്ക് പുതിയ എക്സ്പ്രസ് വേയും ഗാംഗ്‌ടോക്കിൽ റിംഗ് റോഡും നിർമ്മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ റോപ്‌വേ, സ്കൈവേ പദ്ധതികളും നാഥുല പാതയിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള എക്സ്പ്രസ് വേയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആരോഗ്യ മേഖലയിൽ ഗാംഗ്‌ടോക്കിലെ ഹെലൻ ലെപ്‌ച മെഡിക്കൽ കോളേജ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അദ്ദേഹം നാടിന് സമർപ്പിച്ചു. സിക്കിം സർവകലാശാലയുടെ സ്ഥിരം കാമ്പസ്, മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സിക്കിമിന്റെ പ്രകൃതിഭംഗിയെയും ജൈവവൈവിധ്യത്തെയും വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി, സംസ്ഥാനത്തെ ശുചിത്വത്തെയും വായുശുദ്ധിയെയും പ്രശംസിച്ചു. പരിസ്ഥിതി സംരക്ഷണത്തിൽ ഇവിടുത്തെ ജനങ്ങൾ യഥാർത്ഥ ബ്രാൻഡ് അംബാസഡർമാരാണെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കാൻ 1,000 ഹോംസ്റ്റേകൾ നിർമ്മിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. മുൻകാല സർക്കാരുകൾ വടക്കുകിഴക്കൻ മേഖലയെ അവഗണിച്ചുവെന്ന് വിമർശിച്ച മോദി, ഈ മേഖലയെ രാജ്യത്തിന്റെ വികസന എൻജിനാക്കി മാറ്റാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. നേരത്തെ സിക്കിമിലെ കായിക പ്രതിഭകൾക്കൊപ്പം പന്തുതട്ടിയ പ്രധാനമന്ത്രി, ഫുട്ബോൾ, ആർച്ചറി തുടങ്ങിയ കായിക ഇനങ്ങൾക്ക് സിക്കിമിൽ വലിയ സാധ്യതകളുണ്ടെന്നും കായിക പശ്ചാത്തല സൗകര്യങ്ങൾ വർദ്ധിപ്പിക്കുമെന്നും വാഗ്ദാനം നൽകി._










