ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി വിസ ചട്ടങ്ങൾ ലംഘിച്ച് മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവിട്ട് പൂനെ പോലീസ്. 53, 65, 66 വയസ്സ് പ്രായമുള്ള യുഎസ് പൗരന്മാർക്കാണ് പൂനെ സിറ്റി പോലീസ് ‘ലീവ് ഇന്ത്യ’ (Leave India) നോട്ടീസ് നൽകിയത്. ഇവർ മെയ് 10-നകം ഇന്ത്യ വിടണമെന്ന് പോലീസ് കർശന നിർദ്ദേശം നൽകി. ഏപ്രിൽ 19-നും 21-നും ഇടയിലാണ് ഇവർ വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തിയത്. എന്നാൽ ടൂറിസ്റ്റ് വിസയുടെ നിബന്ധനകൾ ലംഘിച്ച് ഇവർ ക്രിസ്തുമത പ്രചാരണത്തിൽ ഏർപ്പെട്ടതായി പോലീസ് കണ്ടെത്തി.
പൂനെയിലെ ശുക്രവാർ പേട്ടിൽ ഏപ്രിൽ 27-നാണ് സംഭവം പുറത്തറിയുന്നത്. ഒരു സ്വകാര്യ ക്യാബ് ഡ്രൈവറെ സമീപിച്ച വിദേശികൾ ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള മതപരമായ ലഘുലേഖകൾ വിതരണം ചെയ്യുകയും തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് സംസാരിച്ച് അദ്ദേഹത്തെ പ്രേരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംശയം തോന്നിയ ഡ്രൈവർ ഉടൻ തന്നെ സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ വലിയ അളവിൽ മതപ്രചാരണ സാമഗ്രികൾ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
പൂനെ പോലീസ് ഫോറിൻ രജിസ്ട്രേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന വിശദമായ അന്വേഷണത്തിൽ, വിസ ചട്ടങ്ങൾ ഇവർ ബോധപൂർവ്വം ലംഘിച്ചതായി സ്ഥിരീകരിച്ചു. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർ മതപ്രഭാഷണങ്ങളിലോ പ്രബോധനങ്ങളിലോ ഏർപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇമിഗ്രേഷൻ ആന്റ് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ നടപടിയെടുത്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ ഇവർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.










