വാഷിംഗ്ടൺ : മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ചാരത്തെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഓറിയോൺ പേടകം കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചെത്തിച്ചു. ഏപ്രിൽ 1-ന് വിക്ഷേപിച്ച ‘ഇന്റഗ്രിറ്റി’ എന്ന ഓറിയോൺ പേടകം, പത്ത് ദിവസത്തെ ചന്ദ്രയാത്രയ്ക്ക് ശേഷം ഏപ്രിൽ 10-ന് പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയിരുന്നു. ഏപ്രിൽ 28-ഓടെ പേടകത്തെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചെത്തിച്ചതോടെ ദൗത്യത്തിന്റെ ആദ്യഘട്ട നടപടികൾ പൂർത്തിയായി.
ഈ ദൗത്യത്തിലൂടെ ബഹിരാകാശ ചരിത്രത്തിൽ ചില പുതിയ നാഴികക്കല്ലുകൾ സ്ഥാപിക്കപ്പെട്ടു. നാസയുടെയും കനേഡിയൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത സംരംഭമായ ഈ ദൗത്യത്തിൽ നാല് ബഹിരാകാശ സഞ്ചാരികളാണ് പങ്കെടുത്തിരുന്നത്. ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിത ആയ ക്രിസ്റ്റീന കോച്ച്, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ ആയ വിക്ടർ ഗ്ലോവർ, ചന്ദ്രനിലെത്തുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തി ആയ കനേഡിയൻ പൗരൻ ജെറമി ഹാൻസെൻ, ദൗത്യത്തിന്റെ കമാൻഡർ ആയ റീഡ് വൈസ്മാൻ എന്നിവരായിരുന്നു ഈ ചാന്ദ്രദൗത്തിൽ പങ്കെടുത്തത്.
അപ്പോളോ 13 ദൗത്യം സ്ഥാപിച്ച ദൂരപരിധി മറികടന്ന്, ഭൂമിയിൽ നിന്ന് ഏകദേശം 406,771 കിലോമീറ്റർ (252,756 മൈൽ) അകലെ വരെ ആർട്ടെമിസ് II സഞ്ചരിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മണിക്കൂറിൽ 40,000 കിലോമീറ്ററിലധികം വേഗതയിലാണ് പേടകം പ്രവേശിച്ചത്. പസഫിക് സമുദ്രത്തിൽ സാൻ ഡീഗോ തീരത്താണ് പേടകം സ്‌പ്ലാഷ്ഡൗൺ നടത്തിയത്. യുഎസ് നേവിയുടെ യുഎസ്എസ് ജോൺ പി. മുർത്ത എന്ന കപ്പലിന്റെ സഹായത്തോടെയാണ് സഞ്ചാരികളെയും പേടകത്തെയും വീണ്ടെടുത്തത്.








